ന്യൂദല്‍ഹി: സാധാരണക്കാര്‍ക്കും വിമാനയാത്ര സാധ്യമാക്കി കേന്ദ്രം വിമാനയാത്രക്കൂലി കുറയ്ക്കുന്ന പുതിയ വ്യോമയാന നയം അംഗീകരിച്ചു. അരമണിക്കൂര്‍ ദൂരമുള്ള യാത്രയ്ക്ക് 1,200 രൂപയും ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2,500 രൂപയും മാത്രം പരമാവധി തുക നിശ്ചയിയ്ക്കുന്നതാണ് പുതിയ നയം. ആഭ്യന്തര വിമാന സര്‍വ്വീസില്‍ വന്‍ കുതിച്ചു ചാട്ടം ലക്ഷ്യമിടുന്ന നയം എയര്‍കേരള അടക്കമുള്ള പുതിയ വിമാന സര്‍വ്വീസുകള്‍ക്കും അനുകൂലമാണ്.
ആഭ്യന്തരവിമാന സര്‍വ്വീസ് മേഖലയില്‍ യാത്രക്കാരുടെ എണ്ണം 2022 ല്‍ 30 കോടിയും 2027 ല്‍ 50 കോടിയുമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 2027 ഓടെ 20 കോടിയായി ഉയര്‍ത്താനും പുതിയ വ്യോമയാന നയം ലക്ഷ്യമിടുന്നു. ആഭ്യന്തര ടിക്കറ്റുകള്‍ക്ക് ഈടാക്കുന്ന രണ്ടു ശതമാനം സെസ് ഉപേക്ഷിക്കാനുള്ള തീരുമാനം വഴി യാത്രച്ചെലവു നിരക്കില്‍ കുറവുണ്ടാകും.
വിമാനങ്ങള്‍ റദ്ദുചെയ്യുന്ന വിവരം 24 മണിക്കൂര്‍ മുമ്പ് അറിയിച്ചില്ലെങ്കില്‍ ഓരോ യാത്രക്കാര്‍ക്കും പതിനായിരം രൂപയിലധികം നഷ്ടപരിഹാരമായി നല്‍കേണ്ടിവരും. റദ്ദുചെയ്ത ടിക്കറ്റുകളുടെ തുക പരമാവധി 15 ദിവസത്തിനകം യാത്രക്കാര്‍ക്ക് മടക്കി നല്‍കണം. പരിധിയിലേറെ ബുക്കിങ് ഉള്ളതു മൂലം യാത്രക്കാര്‍ക്ക് ബോര്‍ഡിങ് നിഷേധിക്കപ്പെട്ടാല്‍ 20,000 രൂപ വരെ നഷ്ടപരിഹാരം നല്‍കേണ്ടിവരും.
യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കുന്ന 15 കിലോയ്ക്ക് പുറമേയുള്ള ഓരോ കിലോയ്ക്കും 100 രൂപ വരെ മാത്രമേ ഈടാക്കാവൂ. അംഗപരിമിതരായ യാത്രക്കാര്‍ക്ക് വിമാനക്കമ്പനികള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി ഡിജിസിഎ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്നും പുതിയ നയത്തിലുണ്ട്.
കേരള സര്‍ക്കാരിന്റെ പദ്ധതിയായ എയര്‍കേരളയ്ക്ക് പുതിയ വ്യോമയാന നയം പ്രയോജനകരമാകും. അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നതിന് ലൈസന്‍സ് ലഭിക്കാന്‍ അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വ്വീസ് നടത്തിയുള്ള പ്രവര്‍ത്തന പരിചയം വേണമെന്ന മുന്‍ നിബന്ധന കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചതോടെയാണിത്. എന്നാല്‍ കുറഞ്ഞത് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധന നിലനിര്‍ത്തി. പുതിയ വിമാന സര്‍വ്വീസുകളായ എയര്‍ ഏഷ്യയ്ക്കും എയര്‍ വിസ്താരയ്ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് പുതിയ നയമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതിരാജു പറഞ്ഞു. 2022ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന മേഖലയായി ഭാരതം മാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചതിന് പിന്നാലെ ജെറ്റ് എയര്‍വേയ്സ്, സ്പൈസ് ജെറ്റ് എന്നിവയുടെ ഓഹരികളില്‍ അഞ്ചു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: