തിരുവനന്തപുരം: വഴിപാട് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു. വഴിപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെ ഹിന്ദു ഐകൃവേദിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളില്‍ നിന്നു സാധാരണക്കാരെ അകറ്റുന്ന ഭരണപരിഷ്ക്കാരങ്ങളാണ് ദേവസ്വം ബോര്‍ഡ് നടത്തിവരുന്നത്. പണമുള്ളവര്‍ മാത്രം ക്ഷേത്രങ്ങളില്‍ വന്നാല്‍ മതിയെന്ന നിലപാട് ഭക്തര്‍ അംഗീകരിക്കില്ല. ശമ്പള വര്‍ദ്ധനവിന് പണമില്ല എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ല. നഷ്ടക്കണക്ക് പറയുന്ന ബോര്‍ഡ് അധികൃതര്‍ ക്ഷേത്രവരുമാനം എത്രയെന്ന് കൂടി വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷേത്രവിശ്വാസികള്‍ ഭരണം നടത്താത്തതിനാലാണ് ഹൈന്ദവ ആചാരാനുഷ്ടാനങ്ങളില്‍ കോടതിക്ക് അഭിപ്രായം പറയേണ്ടി വരുന്നത്. ഇടതു-വലതു യൂണിയനുകള്‍ ചേര്‍ന്ന് ദേവസ്വം സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിവരുന്നു. നിയമനങ്ങള്‍ക്ക് ഒരുകൂട്ടര്‍ റിക്രൂട്ട്മെന്റ്ബോര്‍ഡ് സ്ഥാപിക്കുമ്പോള്‍ മറുകൂട്ടര്‍ പിഎസ്സിക്കു വിടുന്നു. നിയമനങ്ങളിലെ കാലതാമസം മറയാക്കി കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുകയും കോടതിയെ തെറ്റിദ്ധരിപ്പിച്ച് ക്രമേണ അനര്‍ഹരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയയാണ് നടന്നുവരുന്നത്.
കഴകം ഉള്‍പ്പെടെയുള്ളവരെ കരാര്‍ വ്യവസ്ഥയില്‍ നിയമിയ്ക്കാനുള്ള നീക്കം അണിയറയില്‍ നടത്തുന്നുണ്ട്. ഇത് വന്‍കോഴ ഇടപാടിന് ഇടയാക്കും. ദേവസ്വം ഭൂമികളിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള നടപടികള്‍ ഊര്ജ്ജിതമാക്കുന്നില്ലെന്നും ആര്.വി. ബാബു പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ജ്യോതീന്ദ്രകുമാര്‍, സെക്രട്ടറിമാരായ മുരളീധരന്, അപ്പു, സമിതി അംഗം അമ്പൂരി പ്രഭാകരന്, സംഘടനാ സെക്രട്ടറി സി. ബാബു, ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍.കെ. രത്നകുമാര്‍, സെക്രട്ടറിമാരായ സന്ദീപ് തമ്പാനൂര്‍, വഴയില ഉണ്ണി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: