കോട്ടയം: ഒമാനില്‍ കൊള്ളസംഘം തട്ടിക്കൊണ്ടുപോയ മണര്‍കാട് ചെരുവിലകത്ത് ജോണ്‍ ഫിലിപ്പിന്റെ വീട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. ജോണ്‍ ഫിലിപ്പിന്റെ ഭാര്യ ബിനുവിനേയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച കുമ്മനം വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ ബന്ധപ്പെട്ടു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗതയിലാക്കാന്വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. വിദേശകാര്യമന്ത്രാലയം സ്വീകരിക്കുന്ന നടപടികളുടെ പുരോഗതി അതതുദിവസം ജോണ്‍ ഫിലിപ്പിന്റെ ബന്ധുക്കളെ അറിയിക്കുന്നതിനുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി ഒമാനില്‍ പെട്രോള്‍പമ്പ് മാനേജരായി ജോലിചെയ്യുന്ന ജോണിനെ കഴിഞ്ഞ 10ന് രാത്രിയിലാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നത്. ഡ്യൂട്ടിമാറുന്നതിനായി സഹപ്രവര്‍ത്തകര്‍ പമ്പിലെത്തുമ്പോഴാണ് ജോണിനെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. പമ്പില്‍നിന്നും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നു പറയുന്നു. റൂമില്‍ മല്‍പ്പിടിത്തം നടന്നതിന്റെ ലക്ഷണവും ഉണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ നാട്ടിലെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
ഈ വിവരമറിഞ്ഞാണ് കുമ്മനം ഇന്നലെ ജോണ്‍ ഫിലിപ്പിന്റെ വീട്ടിലെത്തിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറി ജി. ലിജിന്‍ലാല്‍, നേതാക്കളായ സര്‍ജു മാലം, ശ്രീകുമാര്‍ പുത്തന്മഠം, പ്രിന്‍സ് മാത്യു, സണ്ണി, സോബിന്‍ ലാല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: