കൊച്ചി: രോഗികള്‍ക്ക് ആശ്വാസമേകാന്‍ അവശ്യമരുന്നുകളുടെ വില കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വെട്ടിക്കുറച്ചിട്ടും വ്യാപാരികള്‍ വിലകുറക്കാന്‍ തയ്യാറാകുന്നില്ല. ഉത്തരവ് ഇറങ്ങി ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് അവശ്യ മരുന്നുകളുടെ വിലയില്‍ കുറവില്ല. മറ്റ് സംസ്ഥാനങ്ങള്‍ കേന്ദ്ര നിര്‍ദേശം നടപ്പാക്കിയപ്പോള്‍ കേരളം വന്‍ വിലയ്ക്ക് മരുന്ന് വിറ്റ് രോഗികളെ ചൂഷണം ചെയ്യുന്നു. കാന്‍സര്‍ മുതല്‍ പനിക്കുവരെയുള്ള 253 ഇനം മരുന്നുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചത്.
തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് തീരുന്നതുവരെ കൂടിയ വിലയ്ക്ക് മരുന്ന് വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം. നിലവില്‍ വിലകുറഞ്ഞാല്‍ കമ്പനികള്‍ക്ക് കെഡ്രിറ്റ് നോട്ട് നല്‍കിയാണ് നഷ്ടം നികത്താറുള്ളത്. എന്നാല്‍, ഈ നിയമം മരുന്നുകളുടെ കാര്യത്തില്‍ പാലിക്കപ്പെട്ടിട്ടില്ല. ഒരു മാസം കൊണ്ട് കോടികള്‍ കൊയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വില കുറയ്ക്കാതെ മരുന്നുകള്‍ വില്‍പ്പന നടത്തുന്നത്. നിയമം നിലവില്‍ വരുന്നതോടെ ലഭിക്കുന്ന വിലക്കുറവ് ആനുകൂല്യം കേരളത്തിന് കിട്ടാക്കനി. ചിലകമ്പനികള്‍ വിലക്കുറക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതുപറഞ്ഞാണ് മറ്റ് കമ്പനികള്‍ വിലകുറക്കാത്തതെന്ന് ആക്ഷേപം.
വിലക്കുറവുകൊണ്ട് കാന്‍സര്‍ രോഗികള്‍ക്കാണ് ഏറ്റവും കൂടുതല്‍ പ്രയോജനം. രക്താര്‍ബുദത്തിന് നല്കുന്ന ഇമാറ്റിനിബ് ടാബ്ലറ്റിന് 10 എണ്ണത്തിന് 749 രൂപയുടെ കുറവ്. പ്രമേഹത്തിനു നല്കുന്ന മെറ്റ്ഫോര്‍മിന്‍, അപസ്മാരത്തിനുള്ള ഫിനോബാര്‍ബിറ്റോണ്‍ അലര്‍ജിക്ക് ഉപയോഗിക്കുന്ന സെട്രസിന്റെയും ഇന്ഫെക്ഷന് പരിഹാരമായി ഉപയോഗിക്കുന്ന സെഫിക്സൈം, അമോക്സിലിന്‍, എന്നിവയുടെയും വിലയും കുറച്ചു. 10 ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവാണ് ഓരോ മരുന്നുകള്‍ക്കും വരുത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് വില നിയന്ത്രണം എടുത്തുമാറ്റിയിരുന്നു. 80 ഇനം മരുന്നുകള്‍ക്ക് മോദി സര്‍ക്കാര്‍ വിലനിയന്ത്രണം കൊണ്ടുവന്നു.
ഭാരതത്തില്‍ തന്നെ കൂടുതല്‍ കാന്‍സര്‍, പ്രമേഹ ബാധിതരുള്ള കേരളത്തിന് ആശ്വാസമാകേണ്ടതായിരുന്നു വിലക്കുറവ്. വിലകുറച്ച മരുന്നുകളുടെ പുതിയ ബാച്ച് എത്തിക്കാതെ മൊത്തവ്യാപാരികളും മരുന്ന് കമ്പനിക്കാരും തമ്മിലുള്ള ഒത്തുകളിയില്‍ നഷ്ടമാകുന്നത് ഈ ആനുകൂല്യം. ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി (എന്‍പിപിഎ) ജൂണ്‍ നാലിനാണ് അവസാനമായി 24 ഇനം മരുന്നുകളുടെ വിലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
വിലവെട്ടിക്കുറച്ച മരുന്നുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വിലയ്ക്ക് തന്നെ മരുന്ന് വില്‍ക്കണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: