ന്യൂദല്‍ഹി: 3,600 കോടി രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ അഴിമതി ഇടപാടില്‍ പുതിയ കുറ്റപത്രം. മുഖ്യ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന് ക്രിസ്ത്യന്‍ മൈക്കിള്‍ ജയിംസിന്റെ പങ്കാളിത്തം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ പുതിയ കുറ്റപത്രം. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് മൈക്കിളിനും അദ്ദേഹത്തിന്റെ ഭാരതത്തിലെ കൂട്ടാളികള്‍ക്കുമെതിരെ 1,300 പേജ് വരുന്ന പുതിയ കുറ്റപത്രം നല്‍കിയത്.
അഗസ്റ്റ വെസ്റ്റ്ലാന്ഡില് നിന്ന് 30 മില്യണ്‍ യൂറോ അതായത് 225 കോടി രൂപ മൈക്കിള്‍ കോഴയായി കൈപ്പറ്റിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കമ്പനിക്ക് അനുകൂലമായി നിലപാടെടുക്കുന്നതിനാണ് കോഴ. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് സിഇഒ: ബ്രൂണോ സ്പഗ്നോളിനിയാണ് കോഴ നല്കാന് മുന്‍കൈയെടുത്തത്. മൈക്കിളിന്റെ പേരിലുള്ള ദുബായ് കമ്പനി അക്കൗണ്ടിലാണ് 255 കോടി രൂപ നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നേരത്തെ, നല്കിയ കുറ്റപത്രത്തിന് അനുബന്ധമായാണ് പുതിയത് നല്‍കിയത്.
കേസില്‍ ആദായ നികുതി വകുപ്പും സിബിഐയും ഒരുപോലെ പ്രതി ചേര്‍ത്ത വ്യക്തിയാണ് മൈക്കിള്‍. ഇയാളെ ഭാരതത്തിലെത്തിക്കുന്നതിന് റെഡ് കോര്‍ണര്‍ നോട്ടീസും ഏജന്‍സികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇയാളെ കൈമാറണമെന്ന് ബ്രിട്ടണോടും ഭാരതം ആവശ്യപ്പെട്ടിരുന്നു. അതേസമയം, അടുത്തിടെ ദുബായില്‍ നിന്ന് ഭാരതത്തിലെ ചില മാധ്യമങ്ങള്‍ക്ക് ഇയാള്‍ അഭിമുഖം നല്‍കിയിരുന്നു. 2014 നവംബറിലാണ് ആദായ നികുതി വകുപ്പ് ആദ്യ കുറ്റപത്രം നല്‍കിയത്. ഇടനിലക്കാരനെന്ന നിലയില്‍ മൈക്കിള്‍ ഇടയ്ക്കിടെ ഭാരതത്തിലെത്താറുണ്ടെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: