കൊച്ചി: രാജ്യമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി പിടിയില്‍. പെരുമ്പാവൂരില്‍ ദളിത് നിയമവിദ്യാര്‍ത്ഥിനി ജിഷയെ പൈശാചികമായി കൊലപ്പെടുത്തിയ കേസില്‍ ആസാം സ്വദേശി അമീര്‍ ഉള് ഇസ്ലാം (23) ആണ് അറസ്റ്റിലായത്.
ആസാമിലെ നൗഗ ജില്ലയില്‍ ദോള ഗ്രാമത്തില്‍ നിസാമുദ്ദീന്റെ മകന് അമീറിനെ തമിഴ്നാട്ടിലെ കാഞ്ചീപുരത്തിന് സമീപം വച്ചാണ് അറസ്റ്റു ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഇയാള്‍ കുറ്റസമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇയാളെ ഇന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകും. ജിഷ പലപ്പോഴായി തന്നെ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് ഇയാള്‍ സമ്മതിച്ചതായും പോലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. നിര്‍മ്മാണ തൊഴിലാളിയായ ഇസ്ലാം ഏഴു മാസം മുമ്പാണ് പെരുമ്പാവൂരില്‍ എത്തിയത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ട്. 38 വയസുള്ള ഭാര്യ ആസാമിലും, മറ്റൊരു ഭാര്യ പെരുമ്പാവൂരിലും. ഈ ഭാര്യയില്‍ ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. ജിഷയുടെ വീടിന് സമീപമായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്.
ഒരു മാസം മുമ്പ് കുളിക്കടവില്‍ ഒളിഞ്ഞ് നോക്കിയതിന് ഒരു സ്ത്രീ ഇയാളെ തല്ലിയിരുന്നു. ഇത് കണ്ട് ജിഷ പൊട്ടിച്ചിരിച്ചു. ഇതാണ് ജിഷയോട് ഇയാള്‍ക്ക് വൈരാഗ്യം തോന്നാന്‍ കാരണം. പിന്നീട് പല പ്രവശ്യം ഇയാള്‍ ജിഷയെ ഗോപ്യമായ ആംഗ്യങ്ങള്‍ കാണിച്ചിരുന്നു. ജിഷ കൊല്ലപ്പെട്ട 28ന് രാവിലെ ഇയാള്‍ ജിഷയുടെ വീട്ടില്‍ എത്തി. ജിഷയുമായി വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ജിഷ ഇയാളെ ചെരുപ്പിന് അടിക്കാന്‍ ശ്രമിച്ചു.
മടങ്ങിപ്പോയ ഇയാള്‍ മദ്യപിച്ചിതനു ശേഷം വൈകിട്ട് വീണ്ടും ജിഷയുടെ വീട്ടിലെത്തി. ആ സമയം വീടിന്റെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു. അകത്ത് കയറി ജിഷയെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി. പിന്നീട് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ദേഹമാകെ കുത്തി. ഇതിനിടെ വെള്ളം ചോദിച്ച ജിഷക്ക് ഇയാള്‍ കൈയിലുണ്ടായിരുന്ന മദ്യം ഒഴിച്ചുനല്‍കി. തുടര്‍ന്ന് ബലാല്‍സംഗത്തിന് ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ സ്വകാര്യഭാഗം കുത്തി വികൃതമാക്കി. പിന്നീട് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുന്നതിനിടെ ചെരുപ്പ് ചെളിയില്‍ പുണ്ടു. ഇതേതുടര്‍ന്ന് ചെരുപ്പ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
രാത്രി 8.30 വരെ പെരുമ്പാവൂരില്‍ തങ്ങിയ ശേഷം ഇയാള്‍ ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. രാത്രി മുഴുവന്‍ ആലുവയില്‍ ചുറ്റിതിരിഞ്ഞ് നടന്ന ശേഷം പിറ്റേന്ന് രാവിലെ ആറു മണിക്കുള്ള ട്രെയിനില്‍ ആസാമിലേക്ക് കടന്നു. ആസാമില്‍ എത്തി ഒരാഴ്ച പിന്നിട്ടപ്പോള്‍ പെരുമ്പാവൂരിലെ സുഹൃത്തുക്കളെ മൊബൈലില്‍ വിളിച്ച് ജിഷ കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണത്തെക്കുറിച്ച് ആരാഞ്ഞു. തങ്ങളെ പോലീസ് ചോദ്യം ചെയ്തതായി സുഹൃത്തുക്കള്‍ പറഞ്ഞു. അന്വേഷണം തന്നിലേക്കും നീളുമെന്ന് മനസ്സിലാക്കിയ ഇയാള്‍ ആസാമില്‍ നിന്നു ചെന്നൈയിലേക്ക് വരുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൊലപാതകത്തിന് ശേഷം പ്രതി ഉപേക്ഷിച്ചുപോയ കറുത്ത ചെരുപ്പാണ് അന്വേഷണത്തില്‍ സഹായകമായതെന്നും പോലീസ്. ആസാമിലേക്ക് കടന്ന പ്രതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് ഈ ഫോണില്‍ നിന്നു സുഹൃത്തുക്കളെ വിളിച്ചതാണ് പോലീസിന് പ്രതിയെ കണ്ടെത്താന്‍ സഹായകമായത്. കൊല്ലപ്പെട്ട ജിഷയുടെ ഷാളില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീരില്‍ നിന്നും നഖത്തിനടിയില്‍ നിന്നും ലഭിച്ച തൊലിയില്‍ നിന്ന് പ്രതിയുടെ ഡിഎന്‍എ പോലീസിന് ലഭിച്ചിരുന്നു.
അറസ്റ്റിലായ ഇസ്ലാമിന്റെ ഡിഎന്‍എ ഇതുമായി യോജിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇതോടെ കൊലയാളി ഇയാള്‍ തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. പ്രതിയുടെ ചിത്രം ജിഷയുടെ അമ്മ രാജേശ്വരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് പ്രതിയെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചത്. മുഖം മറച്ചാണ് ഇയാളെ കൊണ്ടുവന്നത്. തിരിച്ചറിയല്‍ പരേഡ് നടത്തേണ്ടതുകൊണ്ടാണ് മുഖം മറച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയില്‍ വാങ്ങും, അതിന് ശേഷമാകും കൂടുതല്‍ തെളിവെടുപ്പ് നടത്തുക.
ജിഷയുടെ മരണം ഒരു ~ാഷ്ബാക്ക്
കേരളത്തെയാകെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയുടേത്. വെറും അസ്വഭാവിക മരണം എന്ന രീതിയില്‍ ലോക്കല്‍ പോലീസ് എഴുതിത്തള്ളാന്‍ ശ്രമിച്ച കേസ് നാലു ദിവസത്തിന് ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഒടുവില്‍ അമ്പത് ദിവസം പൂര്‍ത്തിയാകുമ്പോള്‍ പ്രതി അകത്തായെങ്കിലും ഒട്ടനവധി ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.
കേസിന്റെ നാള് വഴികള്‍ ഇങ്ങനെ
ഏപ്രില്‍ 28: വട്ടോളിപ്പടി കനാല്‍ബണ്ടിലെ വീട്ടില്‍ കുറ്റിക്കാട്ട് വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷയെ മരിച്ച നിലയില്‍ കണ്ടെത്തി.
ഏപ്രില്‍ 29: അസ്വഭാവിക മരണത്തിന്റെ വകുപ്പു മാത്രം ചേര്‍ത്ത് കുറുപ്പംപടി സിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ജിഷയുടെ ശരീരത്തില്‍നിന്നു ശേഖരിച്ച സാമ്പിളുകളും വീടിനുള്ളില്‍നിന്നു ലഭിച്ച വിരലടയാളങ്ങളും ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.
മേയ് 2: പ്രതിയുടേത് എന്നു സംശയിക്കാവുന്ന ഒരു ജോഡി കറുത്ത ചെരുപ്പ് പോലീസിനു ലഭിച്ചു. ജിഷയുടെ വീടിനു സമീപത്തെ കനാലിന്റെ ചെരുവില്‍ പുല്ലുകള്ക്കിടയില്നിന്നാണ് ചെരുപ്പുകള്‍ ലഭിച്ചത്.
മേയ് 4: സംഭവം മാധ്യമങ്ങള്‍ സജീവ വിഷയമായി ഏറ്റെടുക്കുന്നു. കേസന്വേഷണ ചുമതലയില്‍ നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ മാറ്റി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി ജിജിമോനെ ചുമതലയേല്‍പ്പിച്ചു.
മേയ് 5: ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമായ ആക്രമണവും പീഡനവുമാണ് മരണ കാരണമെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബിജെപി അഖിലേന്ത്യ അദ്ധ്യക്ഷന്‍ അമിത്ഷാ ആശുപത്രിയിലെത്തി ജിഷയുടെ അമ്മ രാജേശ്വരിയെ കാണുന്നു.
മേയ് 7: അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
മേയ് 8: അന്വേഷണത്തിലെ വീഴ്ചയെക്കുറിച്ച് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ പോലീസിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നു വിശദീകരണം തേടി. ജിഷയുടെ സഹോദരിയുടെ സുഹൃത്തായ അന്യ സംസ്ഥാനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം. സഹോദരിയുടെയും മൊഴിയെടുത്തു.
മേയ് 9: ജിഷ വധക്കേസ് ലാഘവത്തോടെ കാണുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശനം. തലയണക്കീഴില്‍ വാക്കത്തിയുമായാണ് ജിഷയുറങ്ങിയിരുന്നതെന്നു റിപ്പോര്‍ട്ട്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിടുന്നു.
മെയ് 10: ജിഷയെ കൊലപ്പെടുത്തിയത് മുന്നിലെ പല്ലിന് വിടവുള്ളയാളെന്ന് നിഗമനം
മേയ് 15: പ്രതിയുടേതെന്നു സംശയിക്കുന്ന ഡിഎന്‍എ സാമ്പിള്‍ ലഭിച്ചു. ജിഷയുടെ ചുരിദാറില്‍ പറ്റിയിരുന്ന ഉമിനീരിന്റെ ചെറിയൊരംശത്തില്‍ നിന്ന്.
മേയ് 25: എല്‍ഡിഎഫ് സര്‍ക്കാരിന്റ ആദ്യ മന്ത്രിസഭ ജിഷ വധക്കേസ് അന്വേഷണം ചുമതല എഡിജിപി ബി. സന്ധ്യയ്ക്ക് കൈമാറാന്‍ തീരുമാനം.
മേയ് 27: സന്ധ്യയുടെ മേല്‍നോട്ടത്തിലുള്ള പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് എസ്പി പി.എന്‍.ഉണ്ണിരാജന് എറണാകുളം റൂറല്‍ എസ്പിയായി. അതുവരെ അന്വേഷണത്തിനു നേതൃത്വം നല്കിയ എറണാകുളം റൂറല്‍ എസ്പി യതീഷ് ചന്ദ്ര, പെരുമ്പാവൂര്‍ ഡിവൈഎസ്പി, സിഐ, എസ്ഐ എന്നിവരെ സ്ഥലം മാറ്റി.
ജൂണ്‍ 2: പുതിയ ഡിജിപിയായി ചുമതലയേറ്റ ലോക്നാഥ് ബഹ്റ നേരിട്ട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് അറിയിക്കുന്നു.
ജൂണ്‍ 3: പുതിയ അന്വേഷണ സംഘം കൊലയാളിയുടെ പുതിയ രേഖാചിത്രം തയ്യാറാക്കി. മഞ്ഞ ഷര്‍ട്ടിട്ടയാളാണ് കൊലയാളിയെന്ന് രേഖാ ചിത്രം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രേഖചിത്രവുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്റ്റഡിയിലെടുക്കുന്നു.
ജൂണ്‍ 5: ഡിജിപി ലോക്നാഥ് ബെഹ്റ ജിഷയുടെ വീട് സന്ദര്‍ശിക്കുന്നു.
ജൂണ്‍ 15: വീടിന്റെ പരിസരത്തു നിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍.
ജൂണ്‍ 16: ജിഷയുടെ കൊലയാളി അമി ഉല് ഇസ്ലാം പോലീസ് പിടിയില്‍. ഡിഎന്‍എ പരിശോധനയും നടത്തി. ഇയാള്‍ തന്നെ പ്രതിയെന്ന് പോലീസ് പറയുന്നു. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: