ന്യൂദല്‍ഹി: ഭാരതത്തിലുടനീളമുള്ള സര്‍വ്വകലാശാലകളിലേയും കോളേജുകളിലേയും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നവീകരിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു.
ജെഎന്‍യു സംഭവവും ഹൈദരാബാദ് സര്‍വ്വകലാശാലയിലും അരങ്ങേറിയ സംഭവങ്ങള്‍ വിവാദത്തിന് വഴിവച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.
ക്യാമ്പസുകളില്‍ മതവും ജാതിയും തിരിച്ചുള്ള സംഘടനകള്‍ ഒഴിവാക്കണമെന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രമണ്യന്‍ നേതൃത്വം നല്കുന്ന സമിതി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളില്‍ അധിക നേരം കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നത് ഒഴിവാക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു.
തുടര്‍ച്ചയായി ഉടലെടുക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും അനിഷ്ട സംഭവങ്ങളും സര്‍വ്വകലാശാലയിലെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
കോഴ്സുകള്‍ പൂര്‍ത്തിയാക്കേണ്ട കാലവധിക്ക് ശേഷവും തുടരുന്ന വിദ്യാര്‍ത്ഥികളാണ് ക്യാമ്പസുകളില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. ഇവരുടെ ലക്ഷ്യം പഠിക്കുകയെന്നതല്ല, മറിച്ച് ക്യാമ്പസുകളില്‍ രാഷ്ട്രീയ അജണ്ട നടപ്പാക്കുക എന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്നതിലും രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് സമിതി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: