പത്തനാപുരം: കാനനത്തില്‍ കാട്ടുമൃഗങ്ങളുടെ നടുവില്‍ അവശനിലയില്‍ കണ്ടെത്തിയ വയോധികനെ രക്ഷിച്ചു. പിറവന്തൂര്‍ പഞ്ചായത്തിലെ കടശ്ശേരി വാര്‍ഡില്‍ പാലകുളത്ത് വീട്ടുനമ്പര്‍ 503ല്‍ മത്തായി(85)യാണ് പരസഹായമില്ലാതെ ദുരിതത്തിലായത്. ടാര്‍പോളിന്‍ ഷീറ്റ് മറച്ച കൂരയ്ക്കുള്ളില്‍ ഭക്ഷണവും ജലവും ലഭിക്കാതെ ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ നിന്നും ഒരു ഞരക്കം മാത്രമുള്ള അവസ്ഥയില്‍ നിന്നാണ് മത്തായിയെ രക്ഷപെടുത്തിയത്.
അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുനലൂര്‍ വെട്ടിത്തിട്ടയില്‍ നിന്നും പാലകുളത്തേക്ക് എത്തിയതാണ് മത്തായി. കഠിനാധ്വാനിയായ ഇദ്ദേഹം കാട്ടില്‍ തന്നെ കാര്‍ഷികപ്രവൃത്തികളുമായി ജീവിച്ചു. ചുറ്റുമുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് കശുമാവും കരുമുളകും വിളയിച്ചു.
സബ് സ്റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വൈദ്യുതലൈന്‍ കടന്നുപോകുന്ന ഭാഗമായതിനാല്‍ വനംവകുപ്പിനും തടസമുണ്ടായിരുന്നില്ല. ഇതിനിടെ സമീപത്തായി പതിനഞ്ചോളം കുടുംബങ്ങളും താമസത്തിനായി എത്തി. പാലകുളത്ത് നിന്നും പിറവന്തൂര്‍ പഞ്ചായത്തിലെ പെരുന്തോയിലിനോ ഉമ്മന്നൂരിനോ എത്തണമെങ്കില്‍ കാട്ടിലൂടെ മൂന്ന് കിലോമീറ്റര്‍ കാല്‍നട തന്നെ ശരണം. പഞ്ചായത്തും തിരിഞ്ഞുനോക്കാതെ വന്നതോടെ ഇവിടുത്തെ ജീവിതം ഏറെ ദുസഹമായി. വന്യമൃഗശല്യവും പുറംലോകവുമായി ബന്ധപ്പെടാന്‍ സംവിധാനം ഇല്ലാതായതോടെ ഒട്ടും മിക്കവരും കുടിയൊഴിഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് സഹായത്തിനായി മത്തായിയുടെ ജ്യേഷ്ഠന്റെ മക്കള്‍ സ്ഥലത്തെത്തി. എന്നാല്‍ അവരുടെ ലക്ഷ്യം മത്തായിയുടെ സമ്പാദ്യവും കൃഷിസ്ഥലത്തെ ആദായവുമായിരുന്നു. വാര്‍ദ്ധക്യം ബാധിച്ച് അവശനിലയിലായ മത്തായിയെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. കഴിഞ്ഞ വെള്ളിയാഴ്ച വനത്തില്‍ ജോലിക്ക് വന്ന തൊഴിലാളികള്‍ വഴിയാണ് മത്തായിയുടെ അവസ്ഥ പുറംലോകം അറിയുന്നത്. ഈറ്റ വെട്ടാന്‍ എത്തിയവരില്‍ നിന്നും സംഭവം അറിഞ്ഞ് പിറവന്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഇസ്മായില്‍ കഴിഞ്ഞദിവസം ഇവിടെ എത്തുകയായിരുന്നു.
തുടര്‍ന്ന് ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും വിവരം അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്.വേണുഗോപാലിന്റെ നേതൃത്വത്തില്‍ മത്തായിയെ കാട്ടില്‍ നിന്നും രക്ഷപ്പെടുത്തി.പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലീയേറ്റീവ് കെയര്‍ അംഗങ്ങള്‍ എത്തി മത്തായിയെ പുറംലോകത്ത് എത്തിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശശികല, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.ജഗദീഷ്, ഗ്രാമപഞ്ചായത്തംഗം പി.കെ.നളിനാക്ഷന്, രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. മത്തായിയെ തുടര്‍ചികില്‍സയ്ക്കും സംരക്ഷണത്തിനുമായി ഗാന്ധിഭവന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: