ആലപ്പുഴ: ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി മേഖലാ കമ്മിറ്റി മുന്‍പാകെ പരാതിപ്രളയം. കെപിസിസി നേതാക്കളായ ഭാരതീപുരം ശശി, എന്‍. വേണുഗോപാല്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദുകൃഷ്ണ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ഐ വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഐ ഗ്രൂപ്പാകട്ടെ ഘടകകക്ഷികളെ തള്ളിപ്പറഞ്ഞാണ് പിടിച്ചു നില്ക്കാന് ശ്രമിച്ചത്. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം കെ.സി. വേണുഗോപാല്‍ എംപിയുടെ വെറും ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പായി തരംതാണുവെന്നാണ് എഗ്രൂപ്പിന്റെ പ്രധാന പരാതി. കോണ്‍ഗ്രസ് മത്സരിച്ച അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ തെളിവെടുപ്പാണ് നടന്നത്.
ആലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍, അരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പരാതികളുടെ പ്രളയം തന്നെയുണ്ടായി, സ്ഥാനാര്‍ത്ഥികളടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. ആലപ്പുഴ മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ഥിയെ കൊണ്ടുവന്ന് ഇടതു സ്ഥാനാര്‍ത്ഥിക്ക് അനുകൂല സാഹചര്യമൊരുക്കിയെന്നാണ് ഒരുവിഭാഗത്തിന്റെ പരാതി. എന്നാല്‍ ജില്ലയിലെ നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി സജീവമായി രംഗത്ത് വന്നില്ലെന്ന് മറുപക്ഷം തിരിച്ചടിച്ചു.
ജില്ലയിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധം കുടുതല്‍ ശക്തമായി തുടരും എന്ന് വ്യക്തമാക്കുന്നതായി തെളിവെടുപ്പ്. അരൂരില്‍ ഇടതു സ്ഥാനാര്‍ഥിയുടെ വന്‍ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിയാതിരുന്നത് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്ത്തിക്കാതിരുന്നതിനാലാണെന്നാണ് ഒരുവിഭാഗത്തിന്റെ വിമര്‍ശനം. അഡ്വ. സി.ആര്. ജയപ്രകാശ് ജില്ലയിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നില്‍ കെപിസിസി നേതൃത്വത്തിന്റെ ഉള്‍പ്പെടെ വീഴ്ചയുള്ളതായാണ് ആക്ഷേപം.
സിനിമാതാരം സിദ്ദിഖ് മത്സരിക്കുമെന്ന പ്രചാരണമാണ് തുടക്കത്തില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നുണ്ടായത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതാണ് പ്രശ്നം സൃഷ്ടിച്ചതെന്നാണ് മറുപക്ഷം പറഞ്ഞത്. ഈഴവ വോട്ടുബാങ്ക് യുഡിഎഫിനെ പിന്തുണച്ചില്ല. ബിഡിജെഎസ് സ്ഥാനാര്‍ത്ഥി വലിയതോതില്‍ വോട്ട് സമാഹരിക്കുകയും ചെയ്തു.
ചേര്‍ത്തലയില്‍ ചില സ്ഥാനാര്‍ഥി മോഹികളും അവരുടെ അനുയായികളും പ്രവര്‍ത്തനരംഗത്ത് നിര്‍ജീവമായിരുന്നെന്ന് യുവനേതാക്കള്‍ കുറ്റപ്പെടുത്തി. ഇവിടെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്യു വിഭാഗങ്ങള്‍ പരാതി നല്കി. ചെങ്ങന്നൂരില്‍ സിറ്റിങ് എംഎല്‍എ പി.സി വിഷ്ണുനാഥിനെതിരേ സ്വന്തംപാളയത്തില്‍ നിന്നുതന്നെ പ്രചാരണമുണ്ടായതായാണ് ആക്ഷേപം.
ചാനല്‍ ചര്‍ച്ചകളില്‍ നിറയുന്ന വിഷ്ണു മണ്ഡലത്തില്‍ സജീവമായിരുന്നില്ലെന്നായിരുന്നു വിമര്‍ശനം.കായംകുളത്ത് ഗ്രൂപ്പ് അതിപ്രസരം തിരിച്ചടിയായെന്നാണ് സ്ഥാനാര്‍ഥി എം. ലിജുവിനെ അനുകൂലിക്കുന്ന ഐ വിഭാഗം കുറ്റപ്പെടുത്തിയത്.
ലിജു മണ്ഡലത്തിന് അനുയോജ്യനായ സ്ഥാനാര്ത്ഥിയല്ലെന്നായിരുന്നുമറുപക്ഷത്തിന്റെ വിമര് ശനം. ലിജുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ തുടക്കത്തില്‍ പ്രാദേശികമായി പ്രതിഷേധമുണ്ടായിരുന്നു. മാവേലിക്കരയില്‍ സമുദായ സംഘടനയിലെ ഒരുവിഭാഗത്തിന്റെ പ്രതിനിധിയായ ആളെ സ്ഥാനാര്‍ഥിയാക്കിയത് തിരിച്ചടിയായെന്നാണ് ആക്ഷേപം.
ദളിത് കോണ്‍ഗ്രസ് നേതാക്കളെ പരിഗണിക്കുകയായിരുന്നു ഉചിതമെന്നുമാണ് ഒരുപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: