ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ പ്രധാന ക്ഷേത്രമായ കൊറ്റംകുളങ്ങര ക്ഷേത്രംവക ഭൂമി കയ്യേറി വൃക്ഷങ്ങള്‍ വെട്ടിനീക്കാന്‍ ഗൂഢശ്രമം. ദേവസ്വം ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് പ്രഖ്യാപിച്ച് കയ്യേറാനാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും നീക്കം നടത്തുന്നത്.
ഇതിനെതരെ ദേവസ്വം അധികൃതര്‍ ജില്ലാ കളക്ടര്‍ക്കും വില്ലേജ് ആഫീസര്‍ക്കും പരാതി നല്കി. വര്‍ഷങ്ങളായി ക്ഷേത്രത്തിലെ ഭഗവതിയുടെ ഉത്സവത്തോടനുബന്ധിച്ച് ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി വടക്കേ ചേരുവാരം ഭഗവതിയെ എഴുന്നെള്ളിച്ച് താലപ്പൊലി നടത്തുന്ന ഭാഗത്തെ ആലും മാവും വെട്ടിമാറ്റാനാണ് നീക്കം നടത്തുന്നത്.
ക്ഷേത്രഭൂമിയും സ്വത്തും സംരക്ഷിക്കേണ്ടവര്‍തന്നെ ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുയരുന്നു. ദേവസ്വ ബോര്‍ഡിന്റെ എതിര്‍പ്പും പരാതിയും വകവയ്ക്കാതെ ചില റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുകയാണ്.
ദേവസ്വം ബോര്‍ഡ് എല്ലാ ക്ഷേത്രങ്ങളിലും വൃക്ഷത്തൈകള്‍ നടുന്ന അവസരത്തില്‍ത്തന്നെയാണ് ക്ഷേത്രഭൂമിയിലെ വൃക്ഷങ്ങള്‍ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത്. കാലാകാലങ്ങളായി കൊറ്റംകുളങ്ങര ദേവസ്വത്തിന്റെ ഭൂസ്വത്തുക്കള്‍ പലരൂപത്തില്‍ പലരും കയ്യടക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: