ചിലര്‍ അഭ്യര്‍ത്ഥിക്കാറുണ്ട്, ‘ദയവു ചെയ്ത് എനിക്കുവേണ്ടി ഒന്നു പ്രാര്‍ത്ഥിക്കണേ’ എന്ന്. അമ്മ പറയുന്നു, ”മറ്റുള്ളവര്‍ക്കുവേണ്ടി ഓരോ കാര്യത്തിനും പ്രാര്ത്ഥിക്കുന്നതു വളരെ ഫലപ്രദമാണ്. പക്ഷേ, അഹങ്കാരം, ‘ഞാനെന്ന ഭാവം’ ഇല്ലാതാക്കണേ എന്ന് ഒരാള്‍ മറ്റൊരാള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവുമില്ല.” നമുക്ക് മറ്റുള്ളവരുടെ ആരോഗ്യം, സമ്പത്ത്, ക്ഷേമം, നന്മ ഇങ്ങനെ എല്ലാറ്റിനുംവേണ്ടി പ്രാര്‍ത്ഥിക്കാം. പക്ഷേ അഹങ്കാരം നമ്മില്‍നിന്ന് ഉന്മൂലനം ചെയ്യപ്പെടാന്‍ അവനവന്‍തന്നെ പ്രയത്നിക്കേണ്ടതായിട്ടുണ്ട്. ഗുരുവിനല്ലാതെ മറ്റൊരാള്‍ക്കും അഹങ്കാരം ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല.
അതായത്, ഒരു മഹാഗുരുവിന്റെ സന്നിധിയില്‍ ഒരുവന്റെ ഞാനെന്നഭാവം ഇല്ലാതാക്കലും മനസ്സിലെ ചിന്തകളെ ഇല്ലാതാക്കലും വളരെ എളുപ്പമാണ്. ഈശ്വരസാക്ഷാത്കാരം നേടിയ ഗുരുവിന്റെ വെറും ഒരു ചിന്തകൊണ്ട്, ഒരു സ്പര്‍ശംകൊണ്ട്, ഒരു നോട്ടംകൊണ്ട് ശിഷ്യനില്‍ അതിഗംഭീരമായ മാറ്റം വരുത്താന്‍ ഗുരുവിന് സാധിക്കുന്നു. ഗുരു ആഗ്രഹിക്കുകയാണെങ്കില്‍ ഭക്തനില്‍, ശിഷ്യനില്‍ ഈശ്വരസാക്ഷാത്കാരം പോലും ചൊരിയാന്‍ സാധിക്കുന്നു. തന്റെ ഇച്ഛയനുസരിച്ച് എന്തും പ്രവര്‍ത്തിക്കാന്‍ ഗുരുവിനു കഴിയും. ഗുരുവിന്റെ ഇച്ഛയും ഈശ്വരേച്ഛയും ഒന്നുതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: