കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ സ്വതന്ത്രമായ കമ്പനികള്‍ തുടങ്ങുകയും സംസ്ഥാന തലത്തില്‍ റെയില്‍വേ വികസനം ഈ കമ്പനികളെ ഏല്പ്പിക്കുകന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരികയാണെന്നു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ ഇന്‍വെസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ടിന്റെ ആഭിമുഖ്യത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, എറണാകുളം ശാഖ സംഘടിപ്പിച്ച നിക്ഷേപക ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല വിദേശരാജ്യങ്ങളും ഭാരത റെയില്‍വേയുടെ വികസനത്തിനു സഹകരിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.
റെയില്‍വേയുടെ തന്നെ വികസന പദ്ധതികള്‍ പ്രകാരം അടുത്ത മൂന്നുവര്‍ഷത്തില്‍ എട്ടു മുതല്‍ 19 കി.മീ. വരെ പ്രതിദിനം പുതിയ റെയില്‍വേ ലൈനുകള്‍ ഉണ്ടാകുമെന്നും ഇതു സ്വകാര്യ കമ്പനികളുടെയും വിദേശ കമ്പനികളുടെയും സഹകരണത്തോടെ ആകുമ്പോള്‍ വികസനം പല മടങ്ങായിരിക്കുമെന്നും റെയില്‍വേ രംഗത്ത് ഉണ്ടാകുന്ന വികസനം ഭാരതത്തിന്റെ സാമ്പത്തിക രംഗത്തു വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ആദായ നികുതി വെളിപ്പെടുത്തല്‍ പരിപാടിയ്ക്കു വേണ്ടത്ര പ്രചാരണം നല്‍കേണ്ടത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയും ഓരോ പൗരന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ആദായനികുതി വെളിപ്പെടുത്തലുകളില്‍ നിന്നുണ്ടാകുന്ന അധികവരുമാനം പുതിയ സാമ്പത്തിക നിക്ഷേപങ്ങള്‍ക്കു വഴിയൊരുക്കും. അത് ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പിനെ ശക്തിപ്പെടുത്തും. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് കഴിഞ്ഞ രണ്ടുവര്ഷത്തേക്കാള് വലിയ വികസനകുതിപ്പായിരിക്കും ഈ വര്‍ഷം ഉണ്ടാകുകയെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര കൃഷി, ഭക്ഷ്യോത്പാദന മന്ത്രി സഞ്ജീവ് കുമാര്‍ ബല്യാണ് യോഗത്തില്‍ സന്നിഹിതനായിരുന്നു. ഐസിഎഐ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്മാന് ബാബു എബ്രഹാം കള്ളിവയലില്‍ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജോമോന് കെ ജോര്‍ജ്, ഐസിഎഐ എറണാകുളം ശാഖ വൈസ് ചെയര്മാന് ലൂക്കോസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ടി. എന്‍. സുരേഷ് സ്വാഗതവും പി. ടി. ജോയ് നന്ദിയും രേഖപ്പെടുത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ സത്യനാരായണന് വി., ഡുങ്കര് ചന്ദ് ജയിന് എന്നിവര്‍ നിക്ഷേപക ബോധവത്കരണത്തെ കുറിച്ചു ക്ലാസുകള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: