മുഹമ്മ: ശക്തമായ ചുഴലിക്കാറ്റില്‍പ്പെട്ട് വേമ്പനാട്ട് കായലില്‍ നിരവധി മത്സ്യ- കക്കാ വള്ളങ്ങള്‍ മുങ്ങി. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപെട്ടു. മണ്ണഞ്ചേരി അഞ്ചാം വാര്‍ഡില്‍ അമ്പലക്കടവ് കിളിയാത്തറ അനില്‍കുമാര്‍ വലയെടുക്കുന്നതിനിടെ കാറ്റില്‍പ്പെട്ട് വള്ളം മുങ്ങി. വള്ളത്തില്‍ നിന്നും പിടിവിട്ട് കായലില്‍ മുങ്ങിത്താഴുകയായിരുന്ന അനില്‍കുമാറിനെ മറ്റു തൊഴിലാളികള്‍ രക്ഷപെടുത്തി കരയ്ക്കെത്തിച്ചു. പിന്നീട് വള്ളവും എന്‍ജിനും തൊഴിലാളികള്‍ മുങ്ങിയെടുത്തു.
കുമരകം ഭാഗത്ത് കക്കാവാരുകയായിരുന്ന മുഹമ്മ തൂശത്തുവെളി ഷാജി, മുഹമ്മ കണ്ടന്തറ ബാബു, മുഹമ്മ നികര്‍ത്തില്‍ റോയി എന്നിവരുടെ വള്ളങ്ങളും മുങ്ങി. ഇവരേയും മറ്റു തൊഴിലാളികളാണ് രക്ഷപെടുത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് കാറ്റടിച്ചത്. കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. മണ്ണഞ്ചേരി പൊന്നാട് കതിരാംതറവെളി ചന്ദ്രന്, മകന് സതീശന് എന്നിവരുടെ വീടുകള്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. ചന്ദ്രന്റെ കയര്‍പിരി ഷെഡ്ഡും സതീശന്റെ കാലിതൊഴുത്തും തകര്‍ന്നു. വൈദ്യുതി കമ്പിപൊട്ടി മീറ്ററും വീട്ടിലെ ഉപകരണങ്ങളും കേടായി. മരം വീണ് പൊന്നാട് കല്ലുവെച്ചതറയില് ജലീലിന്റെ അടുക്കളഭാഗം ഭാഗികമായി തകര്‍ന്നു.
മണ്ണഞ്ചേരി 17-ാം വാര്‍ഡില്‍ അമ്പനാകുളങ്ങര നരിശംവെളി ഖദീജ ബീവിയുടെ വീടിന് മുകളില്‍ പ്ലാവ് വിണ് വാട്ടര്‍ ടാങ്കും കിടപ്പുമുറിയുടെ മേല്‍ഭാഗവും ഭാഗികമായി തകര്‍ന്നു. മരം വീണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ കളത്തില്‍ ജോയിയുടെ വീട് ഭാഗികമായി തകര്‍ന്നു. കാവുങ്കല്‍ പഞ്ചായത്ത് എല്‍പി സ്കൂളിലെ തണല്‍ മാവ് ഒടിഞ്ഞുവീണു. കാവുങ്കല്‍ പികെ കവലയ്ക്ക് സമീപം മരംവീണ് വൈദ്യുതിപോസ്റ്റ് റോഡിലേയ്ക്ക് ഒടിഞ്ഞുവീണ് വൈദ്യുതി തടസപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടോടെയാണ് മുഹമ്മ ഇലക്ട്രിക് സെക്ഷന്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: