ചെങ്ങന്നൂര്‍: ദേവീ സ്തുതികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ ചെങ്ങന്നൂര്‍ ദേവിയ്ക്ക് പമ്പാ നദിയില്‍ തൃപ്പൂത്താറാട്ട്. ഇതിന്റെ ധന്യത സ്വന്തമാക്കാന്‍ എത്തിയത് ആയിരങ്ങള്‍. മഞ്ഞളും പൂക്കളും പുണ്യാഹം തളിച്ചൊരുക്കിയ പമ്പാനദിയിലെ തെളിനീരിലേക്ക് ദേവിയുടെ മനോഹര രൂപം ആറാട്ടിനിറങ്ങവെ തൊഴുകൈയ്യോടെ നിന്ന ഭക്തര്‍ക്ക് നിര്‍വൃതി.
ഇന്നലെ രാവിലെ ഏഴരയോടെ ദേവിയെ ആറാട്ടിനായി ആറാട്ട് കടവായ മിത്രപ്പുഴക്കടവിലേക്ക് എഴുന്നെള്ളിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങുകള്‍ക്ക് താഴമണ്‍മഠം തന്ത്രി കണ്ഠര് മോഹനര് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മലയാള വര്‍ഷത്തിലെ അഞ്ചാമത്തെ തൃപ്പൂത്തായിരുന്നു.
പത്തരയോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്ര മതിലകത്ത് പ്രവേശിച്ചു. തുടര്‍ന്ന് കിഴക്കേ ആനക്കൊട്ടിലില്‍ ദേവിയ്ക്ക് മുന്പില് നിരവധി ഭക്തര്‍ നിറപറ അര്‍പ്പിച്ചു. 12മണിയോടെ ദേവനെ ശ്രീകോവിലിന് പുറത്തേക്കെഴുന്നെള്ളിച്ചു. പഞ്ചാക്ഷരീമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ വായ്ക്കുരവകളുടെ അകമ്പടിയോടെ മഹാദേവന് ആനപ്പുറത്ത് എഴുന്നെള്ളി.
തൃപ്പൂത്ത് ആറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവന് സ്വീകരിച്ചു. ദേവീ ദേവന്മാര് ഒന്നിച്ചെഴുന്നെള്ളിയപ്പോള് നിരവധി ഭക്തര്‍ പടിഞ്ഞാറെ നടയിലും നിറപറയിട്ടു. ആനക്കൊട്ടിലില്‍ നിറപറയിടീല് മണിക്കൂറുകള്‍ നീണ്ടു. മഞ്ഞള്‍പ്പറ ഇട്ടവരും ഏറെ. തുടര്‍ന്ന് ഒന്നിച്ചുള്ള പ്രദക്ഷിണത്തിന് ശേഷമായിരുന്നു അകത്തെഴുന്നെള്ളിപ്പ്. അതിന് ശേഷം രണ്ട് നടകളിലും കളഭാഭിഷേകവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: