കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാന് 28.71 കോടി രൂപയുടെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്രമാനവവിഭവശേഷി വകുപ്പ് അംഗീകാരം നല്കി. കുട്ടികള്‍ക്ക് സൗജന്യ പാഠപുസ്തകം നല്‍കുന്നതിന് 3.58 കോടിയും രണ്ട് സെറ്റ് സൗജന്യ യൂണിഫോം വിതരണത്തിന് 1.55 കോടിയും അനുവദിച്ചു. അധ്യാപകര്‍ക്ക് 15 ദിവസത്തെ പരിശീലനത്തിനുളള തുകയായി 1.79 കോടിയും ബ്ലോക്ക് റിസോഴ്സ് സെന്റര്‍, ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 11 കോടിയും നല്കി. എയ്ഡഡ് ഗവ.സ്കൂളുകള്‍ക്ക് ഗ്രാന്റിനത്തില്‍ എല്‍പി വിഭാഗത്തിന് 5000 രൂപയും യു പി വിഭാഗത്തിന് 7000 രൂപയും അനുവദിച്ചു. പ്രത്യേക പരിഗണന വേണ്ടുന്ന കുട്ടികള്‍ക്കായി 1.41 കോടി രൂപയും നിക്കിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്കൂളുകള്‍ക്കുളള മെയിന്റനന്‍സ് ഗ്രാന്റിനായി 29.48 ലക്ഷം രൂപ അനുവദിച്ചു.
നൂതന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയും സിവില്വര്ക്കുകള്ക്ക് 64.82 ലക്ഷവും സാമൂഹ്യബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14.16 ലക്ഷവും അനുവദിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗക്കാരായ കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്കി. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ വായന, എഴുത്ത് എന്നിവ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക വായന സാമഗ്രികള്‍ നിര്‍മ്മിക്കാന്‍ 56.40 ലക്ഷം അനുവദിച്ചു. ഒന്നു മുതല്‍ 8 വരെ ക്ലാസുകളിലെ അധ്യാപകര്‍ക്ക് 500 രൂപ വീതം ടീച്ചര്‍ ഗ്രാന്റായി അനുവദിച്ചു. ക്ലാസ് മുറിയിലെ പഠന പ്രവര്‍ത്തനങ്ങള്‍, പഠനോപകരണങ്ങള്‍ എന്നിവക്കാവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിനാണ് ഈ തുക ചിലവഴിക്കേണ്ടത്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ വിദ്യാലയത്തിലെത്തിക്കുന്ന രക്ഷിതാക്കള്‍ക്കും വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും യാത്ര ചെലവുകള്‍ നല്‍കാനുളള തുകയും വകയിരുത്തിയിട്ടുണ്ട്.
കലക്ടറേറ്റില്‍ എസ്എസ്എ വാര്‍ഷിക പദ്ധതി അവലോകന യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. എസ്എസ്എ പദ്ധതി രേഖയുടെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഡപ്യൂട്ടി കലക്ടര്‍ ഡോ.പി.കെ.ജയശ്രീ ഏറ്റുവാങ്ങി. എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ കെ.പി.ഗോപിനാഥന്, ആര്‍എംഎസ്എ ജില്ലാ ഓഫീസര്‍ കൃഷ്ണദാസ് മാസ്റ്റര്‍ എന്നിവര്‍ പദ്ധതി രേഖ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.എം.തങ്കമണി, ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി പുരോഗതി ചര്‍ച്ചയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: