തലശ്ശേരി: പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ സിപിഎം സംഘം തകര്‍ത്തു. പിണറായിയിലെ ബിജെപി പ്രവര്‍ത്തകനായ കുണ്ടാഞ്ചേരി പ്രദീപന്റെ കെഎല്‍ 58 എച്ച് 7745 നമ്പര്‍ ഓട്ടോറിക്ഷയാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സിപിഎം സംഘം അടിച്ചു തകര്‍ത്തത്. കാനത്തയില് മുക്കില്‍വെച്ച് ഓടുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുവെച്ച് അക്രമിസംഘം തകര്‍ക്കുകയായിരുന്നു. അക്രമികളെ കണ്ട്പ്രദീപന് ഓടിയതിനാല്‍ അക്രമത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. പ്രദീപനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അക്രമം ആസൂത്രിതമായി നടത്തിയതാണെന്ന് വ്യക്തമാണ്. സംഭവം സംബന്ധിച്ച് ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം അധികാരത്തിലെത്തിയതുമുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒടുവിലത്തെ അക്രമണമാണ് ഇന്നലെയുണ്ടായ സംഭവം. കഴിഞ്ഞ ദിവസം ധര്‍മ്മടം പോലീസ് പരിധിയില്‍പ്പെട്ട പെരുന്താറ്റില്‍ ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ സിപിഎം സംഘം ബോംബേറ് നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നാട്ടിലുള്‍പ്പെടെ സിപിഎമ്മിന്റെ അക്രമങ്ങളുടെ ഭീകരത ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാകമ്മീഷന് ചെയര്‍പേഴ്സണ്‍ തന്നെ ഏതാനും ദിവസം മുമ്പ് പിണറായിയില്‍ എത്തി പരാതികള്‍ കേള്‍ക്കുകയും തകര്‍ക്കപ്പെട്ട വീടുകള്‍ കാണുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും അക്രമങ്ങള്ക്കെതിരെയെടുത്ത നടപടികള്‍ സംബന്ധിച്ച് വിശദീകരണം തേടുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷവും പിണറായി മേഖലയില്‍ സിപിഎം അക്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: