ഇരിട്ടി: കാലവര്‍ഷം തുടങ്ങിയതോടെ മലയോര മേഖലയില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. മെഡിക്കല്‍ ഓഫീസറും മൂന്നു ജൂനിയര്‍ ഡോക്ടര്‍മാരും അടക്കം പത്തോളം ഡോക്ടര്‍മാര്‍ സേവനത്തിനു ഉണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ അടക്കം 5 പേര് മാത്രമാണ് ഉള്ളത്. പത്തു പേരില്‍ 4 പേര്‍ക്കാണ് ഇന്നലെ സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്. അതില്‍ മൂന്നു പേര് ഇന്നലെ തന്നെ സ്ഥലം മാറിപോയി. മറ്റൊരു ഡോക്ടര്‍ ഇന്ന് പുതിയ സ്ഥലത്തേക്ക് പോകും. മെഡിക്കല്‍ ഓഫീസര്‍ ഡോ. രവീന്ദ്രന് രണ്ടു മാസത്തോളമായി ലീവിലുമാണ്.
വിശാലമായ മലയോര മേഖലയിലെ ആദിവാസികള്‍ അടക്കമുള്ളവരുടെ ഏക ആശ്രയകേന്ദ്രമാണ് ഇരിട്ടി താലൂക്ക് ആശുപത്രി. കാലവര്‍ഷം തുടങ്ങിയതോടെ ആശുപത്രിയിലെ രോഗികളുടെ തിരക്ക് രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. കുറച്ചു മാസങ്ങളായി നൂറിനും ഇരുന്നൂറിനും ഇടയില്‍ രോഗികളായിരുന്നു ഇവിടുത്തെ ഒ പി യില്‍ എത്താറുണ്ടയിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടു ദിവസമായി അത് നാനൂറിനും അറുനൂറിനും ഇടയിലേക്ക് വര്‍ദ്ധിച്ചു. ഈ അവസരത്തിലാണ് ഇവിടെ ഉണ്ടായിരുന്ന ഡോക്ടര്‍മാരെയും കൂട്ടമായി സ്ഥലംമാറ്റിക്കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ അവതാളത്തില്‍ ആക്കിയിരിക്കുന്നത്.
മെഡിക്കല്‍ ഓഫീസര്‍ രണ്ടു മാസത്തോളമായി വരാതായതോടെ ഡോ. രതീഷിനാണ് ഇപ്പോള്‍ മെഡിക്കല്‍ ഓഫീസറുടെ ചാര്‍ജ്ജ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിനു ഒപിയില്‍ ഇരിക്കുക ഏറെ പ്രയാസമാണ്. ഫിസീഷ്യന് ഡോ.ആന്റോയും ഡോ.പ്രശാന്തും കഴിഞ്ഞാല്‍ പിന്നെ രണ്ടു ജൂനിയര്‍ ഡോക്ടര്‍മാര്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. ഇതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഏതു സമയവും തങ്ങളുടെ സേവനം അവസാനിപ്പിച്ചു പോകാന്‍ സാദ്ധ്യതയുമുണ്ട്. പോരെങ്കില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡോ. പ്രശാന്തിനു മറ്റു ചില ആശുപത്രികളുടെ ചാര്‍ജ്ജും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആഴ്ചയില്‍ പല ദിവസങ്ങളിലും ഡോക്ടര്‍ പ്രശാന്തിന്റെ സേവനം ഇവിടെ ലഭിക്കാറുമില്ല.
ഒരു വര്‍ഷത്തോളമായി താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച മാതൃ ശിശു പരിചരണ കേന്ദ്രവും പ്രസവ വാര്‍ഡും ഉദ്ഘാടനം ചെയ്യാതെ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഒരു കോടി മുപ്പതു ലക്ഷം രൂപ ചിലവാക്കി നിര്‍മ്മിച്ച കെട്ടിടമാണ് ഇങ്ങിനെ അടഞ്ഞു കിടക്കുന്നത്. വെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും ഇവിടെ ഒരുക്കിയിട്ടില്ല.
രണ്ട് സ്ത്രീരോഗ വിദഗ്ദരേയും, ഒരു നേത്രരോഗ വിദഗ്ദനെയും, ഒരു ഇ എന്‍ ടി സ്പെഷ്യലിസ്റ്റിനെയും ആണ് ഇപ്പോള്‍ ഇവിടെ നിന്നും സ്ഥലം മാറ്റിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരുടെയൊക്കെ സേവനം ഇരിട്ടി താലൂക്ക് ആശുപത്രിക്ക് നഷ്ടമായിരിക്കയാണ്. ഇത് ജനങ്ങളിലും രോഗികളിലും വന്‍ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. രാവിലെ എത്തുന്ന രോഗികള്‍ മൂന്നും നാലും മണിവരെ ഡോക്ടര്‍മാരെ കാത്തിരിക്കേണ്ട ഗതികേടാണ് ഇപ്പോള്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ സംജാതമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: