തിരുവനന്തപുരം: കണ്ണൂരിലെ പിണറായിഗ്രാമം സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മനസ്സിലാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്. സമ്പന്ന മുതലാളിമാര്‍ക്കൊപ്പം നിന്ന് പാവപ്പെട്ടവരെ ആക്രമിക്കുന്ന സിപിഎം ആശയദാരിദ്ര്യം മൂലമാണ് ആയുധമെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഗ്രാമത്തില്‍ ഞങ്ങള്‍ക്കും ജീവിക്കണം എന്നാവശ്യപ്പെട്ട് പിണറായിയിലെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ബിജെപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ്സില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്ന ഏക സംസ്ഥാനം കേരളമാണ്. ഇവിടെ അക്രമികളായ കമ്മ്യൂണിസ്റ്റ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമത്തെ ന്യായീകരിച്ച് പച്ചക്കള്ളം നാടുനീളെ പറഞ്ഞ് നിരന്തരം ഭരണഘടനാലംഘനം നടത്തുന്ന മുഖ്യമന്ത്രി മനുഷ്യത്വം അല്‍പ്പം പോലുമില്ലെന്ന് തെളിയിച്ചിരിക്കുന്നു.
കുട്ടികള്‍ക്കെതിരെ അക്രമമുണ്ടായാല്‍ ആദ്യം ഓടിയെത്തേണ്ട സംസ്ഥാന ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഇതുവരെ സംഭവസ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. മാധ്യമവാര്‍ത്തകള്‍ കണ്ട് സ്വമേധയാ കേസെടുക്കേണ്ട ഈ ഭരണഘടനാ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭയന്ന് നോക്കുകുത്തികളായിരിക്കുന്നു. എന്നാല്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നേരിട്ട് സ്ഥലത്തെത്തി സ്ഥിതിവിവരങ്ങള്‍ തിരക്കിയ ദേശീയ വനിതാകമ്മീഷനെയും മനുഷ്യാവകാശ കമ്മീഷനെയും മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷേപിക്കുകയാണ് ചെയ്തതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.
സത്യം പുറത്തുവരുമെന്ന് കണ്ട് ജാള്യത മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ദേശീയ വനിതാ കമ്മീഷനെ ആക്ഷേപിച്ചത്. ഇക്കാര്യത്തില്‍ കേരളത്തിലെ സാംസ്കാരിക നായകരും കുറ്റകരമായ മൗനം പാലിക്കുന്നു. പിണറായി വിജയന്റെ ഉറ്റബന്ധുക്കളുടെ വീടുകളില്‍ പോലും അതിക്രൂരമായ ആക്രമണങ്ങളാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മരിച്ചുപോയ അടുത്ത ബന്ധുക്കളുടെ ചിത്രങ്ങള്‍ പോലും നശിപ്പിച്ചു.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപകനായ പി. കൃഷ്ണപിള്ളയുടെ പ്രതിമയ്ക്കു പോലും രക്ഷയില്ലാത്ത നാട്ടില്‍ തൊഴിലാളികളെ സിപിഎം ഗളച്ഛേദം ചെയ്യുകയാണ്. എന്നാല്‍ പിണറായിയിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും സിപിഎം ആക്രമണത്തിന് ഇരയായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും അവരോടൊപ്പമുണ്ട്. സിപിഎമ്മിന്റെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ കേരളത്തിന്റെ മനസ്സാക്ഷി ഉണര്‍ന്നു കഴിഞ്ഞു. അതിന്റെ തെളിവാണ് ഈ ജനകീയ സദസ്സെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: