കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതിയെ പിടികൂടിയത് പോലീസ് സേനയുടെ തൊപ്പിയിലെ പൊന്‍തൂവലെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നെങ്കിലും ദുരൂഹതകള്‍ ബാക്കി. അതേസമയം, എഡിജിപി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി വൈകാതെ പ്രതിയെ പിടികൂടിയെന്നത് ആശ്വാസം തന്നെ. ലോക്കല്‍ പോലീസ് സ്വാഭാവിക മരണമെന്ന് ഈ കൊലക്കേസിനെ തുടക്കത്തില്‍ കണക്കാക്കിയതെന്തുകൊണ്ട്? കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ സമ്മതം പോലുമില്ലാതെ മൃതദേഹം സംസ്കരിക്കാന്‍ ധൃതിപിടിച്ചതെന്തിന്? ഇതുപോലെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
ആദ്യ ആന്വേഷണത്തിനെത്തിയ സ്ഥലം എസ്ഐയുടെ നേതൃത്വത്തില്‍ തെളിവുകള്‍ കണ്ടെത്താനല്ല, നശിപ്പിക്കാനാണ് ശ്രമിച്ചത്. ജിഷയുടെ മൃതശരീരത്തില്‍ ചുരിദാറിന്റെ ഷാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രക്തത്തില്‍ കുളിച്ച് മരിച്ച് കിടക്കുന്ന യുവതിയെ കണ്ടിട്ടും കേസ് നിസാരവത്ക്കരിക്കാനായിരുന്നു ശ്രമം. ജഡം കിടന്ന മുറി പോലീസ് സീല്‍ ചെയ്തില്ല. തെളിവുകള്‍ എല്ലാം നശിപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതുമാണ്.
ഇപ്പോള്‍ പിടിയിലായ ഒരു സാധാരണ ഇതര സംസ്ഥാന തൊഴിലാളിയാണ് കേസില്‍ പ്രതിയെങ്കില്‍ തുടക്കം മുതല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നത് എന്തിനാണ്, ആരുടെ പ്രേരണയാലാണ്. പ്രധാന തെളിവായി പോലീസ് ഇപ്പോള്‍ അവതരിപ്പിക്കുന്ന ചെരുപ്പ് പഴയ അന്വേഷണ സംഘത്തിനാണ് ലഭിച്ചത്. എന്നാല്‍, അന്നത്തെ ഡിജിപി: ടി.പി. സെന്‍കുമാര്‍ ചെരുപ്പ് പ്രധാന തെളിവായി കാണാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സെന്‍കുമാറിനെ മാറ്റി ബെഹ്റയെ കൊണ്ടുവന്ന ശേഷം ചെരുപ്പിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം ആരംഭിച്ചത്. മറ്റ് മാര്‍ഗങ്ങളിലേക്ക് പോകേണ്ടയെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നതായും സൂചന.
ചെരുപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വൈകാതെ പ്രതിയെ പിടികൂടി. അതിനുശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പത്രസമ്മേളനത്തില്‍ മുന്‍ ഡിജിപി: സെന്‍കുമാറിന്റെ കഴിവുകേട് തുറന്നുകാണിക്കാനാണ് വ്യഗ്രത കാണിച്ചത്. അദ്ദേഹത്തിന്റെ വീഴ്ചയാണ് പ്രതിയെ പിടികൂടാതിരിയ്ക്കാന് കാരണമായതെന്ന ആരോപണത്തിന്റെ ഉദ്ദേശ്യ ശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. പോലീസ് നല്കുന്ന വിവരം അനുസരിച്ച് കൊലപാതകത്തിനു കാരണമായ കുളിക്കടവിലെ സംഭവം നാട്ടുകാരെ മുഴുവന്‍ ചോദ്യം ചെയ്തിട്ടും ഇതുവരെ പുറത്തുവരാഞ്ഞതെന്തെന്നതും ദുരൂഹം.
വാസ്തവത്തില്‍ കൊലയ്ക്കുള്ള വ്യക്തമായ കാരണം പറയാന്‍ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല. കൊലയാളി അമീര്‍ ഉള് ഇസ്ലാം ആര്‍ക്കെങ്കിലും വേണ്ടി നടത്തിയ കൊലയാണോ എന്നതും തെളിയേണ്ടതുണ്ട്. ജിഷ പെന്‍ ക്യാമറ എപ്പോഴും കൊണ്ടുനടന്നിരുന്നുവെന്ന സൂചന പോലീസ് നേരത്തെ നല്‍കിയിരുന്നു. അതെന്തിനായിരുന്നുവെന്ന് വ്യക്തമാകാനുണ്ട്. ജിഷയ്ക്ക് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും പറഞ്ഞിരുന്നു. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പടെയുള്ള നടപടി ക്രമപൂര്ത്തിയാക്കാനുണ്ടെന്നും അപ്പോഴേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നുമാണ് പോലീസ് വിശദികരണം. പ്രതിപിടിയിലായെങ്കിലും ദുരൂഹതകള്‍ ഇനിയുമേറെ മാറാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: