തിരുവനന്തപുരം: ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ യോഗം തീരുമാനിച്ചു. എല്ലാ സ്കൂളുകളിലും രാവിലെ 7.30 നും 10.30 നുമിടയ്ക്ക് ഒരു മണിക്കൂര്‍ വിദ്യാര്‍ത്ഥികള്‍ യോഗാ പ്രാക്ടീസ് നടത്തും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് മേഖലകള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ദിനാചരണം സംഘടിപ്പിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിനെയും ഹോമിയോപ്പതി വകുപ്പിനെയും യോഗം ചുമതലപ്പെടുത്തി. എന്‍സിസി, സ്റ്റുഡന്റ് പോലീസ്, എന്‍എസ്എസ് വിഭാഗങ്ങളും ദിനാചരണത്തില്‍ പങ്കെടുക്കും. കോമണ്‍ യോഗാ പ്രോട്ടോകോളിന്റെ ഡിവിഡി മലയാള മൊഴിമാറ്റം ആയുഷ് വകുപ്പ് തയ്യാറാക്കും. സെക്രട്ടേറിയറ്റില്‍ പരിപാടി സംഘടിപ്പിക്കുന്ന ചുമതല പൊതുഭരണ വകുപ്പിനായിരിക്കും. ജീവിതശൈലീ രോഗങ്ങള്‍ തടയാന്‍ യോഗാ പ്രാക്ടീസ് സംവിധാനം തുടരാനും ആയുഷ് വകുപ്പിനെ ചുമതലപ്പെടുത്തി. സ്ഥിരം യോഗാ പരിശീലന പദ്ധതി നടപ്പാക്കാന്‍ ആരോഗ്യ ഡയറക്ടറെയും ഭാരതീയ ആരോഗ്യ വകുപ്പിനെയും യോഗം അധികാരപ്പെടുത്തി. സംസ്ഥാനതല യോഗാദിനാചരണത്തിന്റെ ഏകോപനം ആയുഷ് വകുപ്പിനായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: