കൊട്ടാരക്കര: പിള്ള-ഗണേഷ് തര്‍ക്കം പുതിയ മാനത്തിലേക്ക്. ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള പത്തനാപുരത്തെ ഓഫീസിലെത്തി മര്‍ദിച്ചതായാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഇന്നലെ രാവിലെ 11.15ഓടെ പത്തനാപുരത്തെ മഞ്ചള്ളൂരുള്ള മന്ത്രിയുടെ ഓഫീസിലെത്തിയ പിള്ള പാര്‍ട്ടി ജില്ലാസെക്രട്ടറിയെ മര്‍ദിച്ച കൊച്ചുമന്ത്രി നീയാണോ എന്ന് ചോദിച്ച് പ്രൈവറ്റ് സെക്രട്ടറിയായ കോട്ടാത്തല പ്രദീപിനെ മര്‍ദിച്ചതായാണ് ആരോപണം.
എന്നാല്‍ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതി നല്കാന് കോട്ടാത്തല പ്രദീപോ മന്ത്രിയുടെ ഓഫീസോ തയാറായിട്ടില്ല. അങ്ങനെയാരെയെങ്കിലും മര്‍ദിച്ചിട്ടുണ്ടെങ്കില്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ട് മര്‍ദിച്ചവരെ കണ്ടെത്തട്ടെ എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ബാലകൃഷ്ണപിള്ളയുടെ പ്രതികരണം. ഇതോടെ കേരളാകോണ്‍ഗ്രസി (ബി) ലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി.
20ന് തിരുവനന്തപുരത്ത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ചര്‍ച്ച തീരുമാനിച്ചിരിക്കവേയാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞദിവസം മുഖ്യമന്ത്രിയെക്കണ്ട് പിള്ള ചര്‍ച്ച നടത്തിയശേഷം ഇരുപക്ഷവും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ജന്മനാട്ടില് നല്കിയ സ്വീകരണത്തിലും പാര്‍ട്ടിയിലുള്ള പ്രശ്നങ്ങളെ പറ്റി ഒരക്ഷരം ശബ്ദിക്കാന്‍ പിള്ള തയ്യാറായില്ല. ഇപ്പോള്‍ മുകളിലോട്ട് നോക്കിയാല്‍ ആകാശം, താഴോട്ട് നോക്കിയാല്‍ ഭൂമി എന്ന അവസ്ഥയിലാണ് താനെന്നും രണ്ടാഴ്ചകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് വേണ്ട പ്രസംഗം കാഴ്ചവയ്ക്കാം എന്നുമാണ് അനുയായികള്‍ക്ക് നല്കിയ ഉപദേശം. തന്റെ അനുയായികളെ എന്ത് വിലകൊടുത്തും സംരക്ഷിക്കും എന്നും ആവര്‍ത്തിച്ചിരുന്നു.
ഗണേഷിനോട് കൂറ് പുലര്‍ത്തുന്ന പത്തനാപുരം മണ്ഡലം കമ്മറ്റിയെ പുറത്താക്കി പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കാന്‍ എത്തിയവരെ ഗണേഷിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ തൃക്കണ്ണമംഗല്‍ ജോയിക്കുട്ടിയുടെ കാറിന് കേടു പറ്റുകയും മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു. പിള്ളയുടെ ബന്ധുവും സംസ്ഥാനനേതാവുമായ മനോജിന്റെ തട്ടകത്തില്‍ ഉണ്ടായ ആക്രമണം പിള്ള പക്ഷത്തെ അമ്പരപ്പിച്ചിരുന്നു. കഴിഞ്ഞദിവസം പത്രസമ്മേളനം വിളിച്ച് തങ്ങളെ ആക്രമിച്ചില്ലെന്നും കാര്‍ തല്ലിപ്പൊളിച്ചില്ലെന്നുമാണ് മര്‍ദനമേറ്റവര്‍ തന്നെ പറഞ്ഞത്.
പത്തനാപുരം സംഭവത്തോടെ കാര്യങ്ങള്‍ എങ്ങനെ നീങ്ങും എന്ന് പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
വാളകത്ത് നല്കിയ സ്വീകരണത്തില്‍ ഗണേഷ് പക്ഷത്ത് ചേക്കേറാനിരുന്ന എല്ലാ നേതാക്കളും സജീവമായി പങ്കെടുത്തു എന്നത് പിള്ളയുടെ പ്രമാണിത്വം ഇപ്പോഴും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ്. തന്നോട് കൂറ് കാണിക്കുന്നവരെ അണികള്‍ക്ക് മുന്നില്‍ ഉയര്‍ത്തി കാട്ടാനും പിള്ള മറന്നില്ല. പാര്‍ട്ടിയുമായി അകന്ന് നില്ക്കുന്ന ജില്ലാ പ്രസിഡന്റ് ബ്രിജേഷ് എബ്രഹാം വേദിയില്‍ ഉണ്ടായിരുന്നെങ്കിലും യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ല.
എന്നാല്‍ ഇപ്പോള്‍ വിശ്വസ്തനായി അറിയപ്പെടുന്ന ജില്ലാ സെക്രട്ടറി പൂവറ്റൂര്‍ സുരേന്ദ്രനെ പ്രാസംഗികനാക്കി ക്ഷണിച്ചു എന്നത് വിമതര്‍ക്ക് നല്കുന്ന സന്ദേശമായാണ് അണികള്‍ കാണുന്നത്. താന്‍ രാഷ്ട്രീയ വനവാസത്തിനില്ലെന്നും ജനിച്ചുവീണ മണ്ണില്‍ത്തന്നെ തന്നെ കരിക്കുമെന്നും അതുവരെ സജീവമായി രംഗത്തുണ്ടാകുമെന്നും പിള്ള പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ സംഭവങ്ങളെ ഗണേഷ് വിലയിരുത്തുന്നത് എങ്ങനെ എന്നനുസരിച്ചായിരിക്കും ഇനി കേരളാ കോണ്‍ഗ്രസിന്റെ ഭാവി. ഇത് മറ്റ് പലര്‍ക്കും ഉള്ള താക്കീതായാണ് പിള്ള വിഭാഗം നേതാക്കള്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: