കോഴിക്കോട്: മരണത്തിന് രണ്ട് മാസംമുമ്പ് ഭര്‍ത്താവ് വിവിധ ബാങ്കുകളിലെ തന്റെ 84 ലക്ഷത്തോളം രൂപ നിക്ഷേപവും വീടുള്‍പ്പെടുന്ന ഭൂമിയും സഹോദര പുത്രന്മാരുടെ പേരില്‍ ഒസ്യത്ത് ചെയ്തതിനെത്തുടര്‍ന്ന് നിരാലംബയായി കഴിയുകയാണെന്ന സങ്കട ഹരജിയുമായി 83 കാരി വനിതാ കമ്മീഷന് മുന്നില്‍.
കുന്ദമംഗലത്തിനടുത്ത ഒരു കുടുംബത്തില്‍പ്പെട്ട സ്ത്രീയാണ് പരാതിക്കാരി. 2014 ജൂലൈയിലാണ് ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടത്. ഇവര്‍ക്ക് മക്കളില്ല. മരണം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെ സ്വത്തത്രയും സഹോദര പുത്രന്മാരുടെ പേരില്‍ എഴുതിയതായി മനസിലായത്. 2014 ഏപ്രിലിലാണ് ഒസ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
സഹോദര പുത്രന്മാര് ഇവരെ സംരക്ഷിക്കുന്നില്ലെന്ന് ഇവര്‍ കമ്മീഷന് അംഗം അഡ്വ. നൂര്‍ബിന റഷീദിന് മുമ്പില്‍ പരാതിപ്പെട്ടു. കമ്മീഷന് സഹോദര പുത്രന്മാര്ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും ഇന്നലെ ടൗണ്‍ഹാളില്‍ നടന്ന സിറ്റിംഗില്‍ ഒരാള്‍പോലും ഹാജരായില്ല. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരു കാരണവശാലും ഇറങ്ങിക്കൊടുക്കരുതെന്ന് ആവശ്യപ്പെട്ട കമ്മീഷന് എതിര്‍കക്ഷികള്‍ക്ക് വീണ്ടും നോട്ടീസയക്കും.
മദ്യപാനം കൊണ്ടുണ്ടാകുന്ന ഗാര്‍ഹിക പീഡനം, പ്രതികളായ പുരുഷന്മാരുടെ സ്വാധീനത്തില്‍ പോലീസില്‍നിന്ന് നീതി കിട്ടുന്നില്ല തുടങ്ങിയവയാണ് കമ്മീഷന് മുന്നിലെത്തിയ പരാതികളില്‍ ഏറിയ പങ്കുമെന്ന് നൂര്‍ബിനാ റഷീദ് അറിയിച്ചു.
73 പരാതികളാണ് ഇന്നലെ പരിഗണിച്ചത്. ഇതില്‍ 41 എണ്ണം തീര്‍പ്പാക്കി. അഞ്ച് കേസുകള്‍ ഫുള്‍ കമ്മീഷന്റെ പരിഗണനയ്ക്ക് വിടുകയും അഞ്ചെണ്ണത്തില്‍ പോലീസിന്റെ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. 22 കേസുകള്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: