അഹമ്മദാബാദ്: ഗുജറാത്ത് കലാപകാലത്ത് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ സംഘര്‍ഷത്തില്‍ 69 പേര് കൊല്ലപ്പെട്ട കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തവും 12 പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും ഒരാള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചു.
കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. അഹമ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. രണ്ടു തവണ വിധി പ്രസ്താവം മാറ്റിവച്ച ശേഷമാണ് കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് നിരീക്ഷിച്ചെങ്കിലും വധശിക്ഷ നല്കാന് കോടതി തയാറായില്ല. മനുഷ്യത്വരഹിതവും കിരാതവുമായ കൂട്ടക്കൊല നടത്തിയ പ്രതികളെ തൂക്കിലേറ്റണമെന്നും അല്ലെങ്കില്‍ മരണം വരെ തടവ് വിധിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. എന്നാല്‍ തെളിവുകളുടെ അഭാവം കണക്കിലെടുത്ത് കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്ന പ്രതിഭാഗം വാദവും കോടതി പരിഗണിച്ചു.
വിഎച്ച്പി നേതാവ് വിപിന്‍ പട്ടേല്‍ അടക്കം 36 പേരെ കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. കലാപത്തില്‍ പങ്കെടുത്തതിനും കൊലപാതകങ്ങള്‍ ചെയ്തതിനും വിപിന്‍ പട്ടേലിനെതിരെ തെളിവുകളില്ലെന്ന് പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി വിധിച്ചു. കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രി അടക്കം കൊല്ലപ്പെട്ട ആക്രമണത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് പ്രത്യേക അന്വേഷണ സംഘം കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രംസമര്‍പ്പിച്ചത്.
സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയ ഒന്‍പതു കേസുകളിലൊന്നാണ് ഗുല്‍ബര്‍ഗ് കലാപക്കേസ്. കഴിഞ്ഞ സെപ്തംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയ കേസിലെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്.കെ. രാഘവന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2012 മാര്‍ച്ച് 15നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴുവര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പ്രതികളില്‍ 36 പേരെ വെറുതെ വിട്ടത്.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂട്ടക്കൊല ചെയ്തത് മുന്‍കൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകരുടെ വാദം. എന്നാല്‍ കോണ്‍ഗ്രസ് എംപി ജാഫ്രി ജനക്കൂട്ടത്തിന് നേരേ നിരന്തരം വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ജനക്കൂട്ടം അക്രമാസക്തരാതയെന്ന് പ്രതിഭാഗം അഭിഭാഷകരും വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: