കൊട്ടാരക്കര: പൂയപ്പള്ളിയില്‍ സ്വകാര്യബസ് വയലിലേക്ക് മറിഞ്ഞ് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഇന്നലെ രാവിലെ 7.15നായിരുന്ന അപകടം. ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശരണ്യ ബസാണ് അപകടത്തില്‍പെട്ടത്. പൂയപ്പള്ളി വേങ്കോട് വളവില്‍ എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു.
പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികളായ ചെങ്കുളം മേലേവിള വീട്ടില്‍ ഷൈനി(15), ചെങ്കുളം കുരിശിന്മൂട് നിര്‍മ്മാല്യത്തില്‍ സായൂരാജ്മോഹന്(15), ചെങ്കുളം കുളത്തൂരഴികത്തു വീട്ടില്‍ അനഘ(15), ചെങ്കുളം പടിഞ്ഞാറേ തൊടിയില്‍ സിജോ(15), ശാസ്താംകോട്ട ഡി.ബികോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനി അമല അശോകന്(19), പൂയപ്പള്ളി ഓട്ടുമല അഞ്ചു വില്ലയില്‍ അമലഅശോക്(14), തലവിള ചെമ്മനാകോട് തെക്കേക്കര വീട്ടില്‍ നബീസാ ബീവി(65), കൊട്ടാരക്കര കുറുമ്പാലൂര്‍ മല്ലേപ്പറമ്പില് മഠത്തില്‍ ഗണേഷ്(29), പുനലൂര്‍ ഗവപോളിടെക്നിക്ക് വിദ്യാര്‍ത്ഥിനി ഓട്ടുമല കുഴിവിളവീട്ടില്‍ ദേവിശ്രീ(18), ഓയൂര്‍ തിരിച്ചന്‍കാവ് അരുണാലയത്തില്‍ രാധിക(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് ബസിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
പരിക്കേറ്റവരെ മീയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് എത്തിയ പൂയപ്പള്ളി പോലീസ് ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ബസില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: