കൊട്ടാരക്കര: പൂയപ്പള്ളിയിലെ സ്വകാര്യബസ് അപകടത്തെ തുടര്‍ന്ന് സ്വകാര്യബസുകളുടെ മത്സര ഓട്ടം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് ആര്.ടി.ഒ മഹേഷ് പറഞ്ഞു.
രണ്ടര മിനുറ്റാണ് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ബസ്സുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഒന്നര മുതല്‍ ഒന്നേ മുക്കാല്‍ മിനുറ്റുവരെ മതിയാകും സാധാരണ സ്പീഡില്‍ ഒരു ബസിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍. എന്നാല്‍ റോഡില്‍ അമിതവേഗതയില്‍ പായുന്ന ബസുകള്‍ ബസ് സ്റ്റോപ്പുകളിലും ജങ്ഷനുകളിലും പിന്നാലെയുള്ള ബസ് വരുന്നതുവരെ നിര്‍ത്തിയിടുന്നതു പതിവാണ്. ഏറെ നേരം ജങ്ഷനുകളിലും സ്റ്റോപ്പുകളിലും നിര്‍ത്തിയിടുകയും ചെയ്യുന്ന വാഹനങ്ങള്‍ പിടികൂടാന്‍ വെള്ളിയാഴ്ച മുതല്‍ പ്രത്യേകപരിശോധന നടത്തും.
സര്‍വ്വീസ് അവസാനിക്കുന്നിടത്തു മാത്രമേ ഇങ്ങനെ നിര്‍ത്തിയിടാന്‍ ബസ്സുകള്‍ക്ക് അനുവാദമുള്ളൂ. ഈ ബസ്സുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പടെ കഠിനമായ നടപടികള്‍ സ്വീകരിക്കും.
ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ ക്യാമറയില്‍ പകര്‍ത്തുകയും ഉടമസ്ഥര്‍ക്ക് തപാലില്‍ നോട്ടീസയച്ച് പിഴയീടാക്കുകയും ചെയ്യും. പിഴ സ്വീകരിക്കാനായി പ്രത്യേക കൗണ്ടര്‍ ആര്.ടി.ഒ ഓഫീസില്‍ പ്രവര്‍ത്തിക്കും. അഞ്ചു ക്യാമറകളാണ് ഇതിനായി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ജോയിന്റ് ആര്‍ടിഒ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: