ഭരണഘടനാ സ്ഥാപനമായ ദേശീയ വനിതാ കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂരിലെ സംഘർഷബാധിത പ്രദേശങ്ങൾ വനിതാ കമ്മീഷൻ സന്ദർശിച്ചത് തലയിൽ മുണ്ടിട്ട് രാത്രിയിലല്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പടെ ആർക്കും കമ്മീഷന് മൊഴി നൽകാൻ അവസരമുണ്ടായിരുന്നു. ഇത് വിനിയോഗിക്കാതെ മുഖ്യമന്ത്രി അടക്കമുള്ളവർ ദേശീയ വനിതാ കമ്മീഷനെതിരെ കള്ളം പ്രചരിപ്പിക്കുകയാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. കമ്മീഷൻ ബിജെപിയുടെ സ്വകാര്യ സ്വത്തല്ലെന്നാണ് പിണറായി പറയുന്നത്. പിണറായി ഗ്രാമം മുഖ്യമന്ത്രിയുടെ സ്വകാര്യ സ്വത്തല്ലെന്നാണ് ഇതിനുള്ള മറുപടി. കമ്മീഷൻ സിപിഎം പ്രവർത്തകരിൽ നിന്ന് പരാതി സ്വീകരിച്ചില്ലെന്ന പിണറായിയുടെ ആരോപണം കള്ളമാണ്. സിപിഎം പിണറായി ഏരിയാ കമ്മിറ്റി സെക്രട്ടറി ശശിധരൻ ഉൾപ്പടെയുള്ളവർ തലശ്ശേരിയിലെത്തി കമ്മീഷന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സത്യസന്ധമായി പറയാൻ മുഖ്യമന്ത്രി തയ്യാറാകണം. രണ്ടാം ക്ലാസുകാരനെ വെട്ടിപരുക്കേൽപ്പിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുക്കാനുള്ള ബാധ്യതയുണ്ട്. എന്നാൽ ഇവർ ഇത് നിറവേറ്റാത്തത് എന്താണെന്ന് വ്യക്തമാക്കണം. പിണറായി വിജയനെ ഭയന്ന് ഭരണഘടനാ സ്ഥാപനങ്ങൾ പോലും കടമ നിര്‍വഹിക്കുന്നില്ല. കണ്ണൂരിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: