കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് അമീറിനെ പെരുമ്പാവൂര്‍ ഒന്നാംക്ലാസ്സ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് ഹാജരാക്കിയത്. പ്രതിയെ വിട്ടുകിട്ടാന്‍ കോടതിയില്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയില്ല.
പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കാനുള്ള കോടതിയുടെ അനുമതിക്ക് റിമാന്റ് റിപ്പോര്‍ട്ടിനോടൊപ്പം പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.
തിരിച്ചറിയല്‍ പരേഡിന് ശേഷമായിരിക്കും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത്. പ്രതിക്കെതിരെ കൊലക്കുറ്റത്തിനും ബലാത്സംഗത്തിനും ഉള്ള വകുപ്പുകളാണ് ചേര്‍ത്തിരുന്നത്. പ്രതിയെ ആദ്യം മജിസ്ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കി.
പിന്നീട് ഓപ്പണ്‍ കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അഭിഭാഷകനെ ആവശ്യമുണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് വേണമെന്നായിരുന്നു അമീറിന്റെ മറുപടി. പോലീസിന്റെ ക്രൂരമര്‍ദ്ദനം ഉണ്ടായോയെന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടി നല്കി. ഇതേ തുടര്‍ന്ന് അഡ്വ.പി.രാജനെ പ്രതിയുടെ അഭിഭാഷകനായി കോടതി നിര്‍ദ്ദേശിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി മറുപടി നല്‍കിയത്.
ആലുവ പോലീസ് ക്ലബില്‍നിന്നും വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ഹെല്‍മറ്റ് ധരിപ്പിച്ചാണ് പോലീസ് പ്രതിയെ കൊണ്ടുവന്നത്. മജിസ്ട്രേറ്റിന്റെ ചേംബറിലേക്ക് കയറ്റുന്ന സമയത്ത് ഹെല്‍മറ്റ് അഴിച്ചുമാറ്റി. പിന്നീട് തുറന്ന കോടതിയില്‍ കറുത്തതുണി കൊണ്ട് മുഖം മറച്ചിരുന്നു.
ചുവന്ന ടീഷര്‍ട്ടും പാന്റുമായിരുന്നു വേഷം. പ്രതിയെ കോടതിയില്‍ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ജനക്കൂട്ടം രാവിലെ മുതല്‍ കോടതി പരിസരത്ത് നിലയുറപ്പിച്ചു. മാധ്യമപ്രവര്‍ത്തകരേയും അഭിഭാഷകരേയും കോടതി ജീവനക്കാരേയും മാത്രമാണ് കോടതി ഗേറ്റിനുള്ളില്‍ പ്രവേശിപ്പിച്ചത്.
പ്രതിയുമായി പോലീസ് വാന്‍ കോടതി പരിസരത്തെത്തിയതോടെ ജനക്കൂട്ടം ഇയാള്‍ക്കെതിരെ വന്‍ ആക്രോശം നടത്തി. പോലീസ് വളരെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. ജനക്കൂട്ടത്തില്‍നിന്നും ഇയാള്‍ക്കെതിരെ ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്നാണ് ഹെല്‍മറ്റ് ധരിപ്പിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് അമീറിനെ ആലുവ പോലീസ് ക്ലബില്‍ എത്തിച്ചത്. തുടര്‍ന്ന് രാത്രി 10.30മുതല്‍ ചോദ്യം ചെയ്തു. ദ്വിഭാഷി ബംഗാളിയായ ലിപ്റ്റന്‍ ബിശ്വാസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ലിപ്റ്റന്‍ ബിശ്വാസ് ആലുവയ്ക്കടുത്ത് കുട്ടമശ്ശേരിയില്‍ മൊബൈല്‍ കട നടത്തുന്നയാളാണ്. ഇയാളെ തന്നെയാണ് കോടതിയില്‍ ഹാജരാക്കിയപ്പോഴും ദ്വിഭാഷിയായി പോലീസ് എത്തിച്ചത്.
ചോദ്യം ചെയ്യലില്‍ അമീര്‍ കുറ്റം സമ്മതിച്ചതായി ബിശ്വാസ് ജന്മഭൂമിയോട് പറഞ്ഞു. ചോദ്യം ചെയ്യല്‍ പോലീസ് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. രാവിലെ 10മണിയോടെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിയോടെ പോലീസ് ക്ലബ്ബിലെത്തിയ ഡിജിപി ലോക്നാഥ് ബഹ്റ അരമണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നതിന് കൊണ്ടുവന്നത്. കോടതി നടപടികള്‍ പൂര്‍ത്തീകരിച്ച് വൈകിട്ട് അഞ്ചോടെ പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: