കല്‍പ്പറ്റ: വനവാസികളെ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് തിരുനെല്ലിയില്‍ നടന്ന വനവാസി വികാസ കേന്ദം സംസ്ഥാന ചിന്തന്‍ ബൈഠക്ക് ആവശ്യപ്പെട്ടു . അടുത്തകാലത്തായി കേരളത്തിലെ വനവാസികളുടെ ആരോഗ്യനില വഷളായി. സ്ത്രീകളുടെ ഗര്‍ഭകാല പരിരക്ഷയും അപകടത്തിലാണ്.
അട്ടപ്പാടിയിലും വയനാട്ടിലും നവജാത ശിശുമരണം സാധാരണമായിരിക്കുന്നു. അട്ടപ്പാടിയില്‍ ഒരു ഗൈനക്കോളജിസ്റ്റ് പോലും ഇല്ല. ഇവിടെ ക്ഷയരോഗവും പടര്‍ന്നു പിടിച്ചു. ഇടമലക്കുടി പഞ്ചായത്തില്‍ ഇരുനൂറോളം ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളില്ല. വനവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ ജനനി സുരക്ഷ പദ്ധതി നടപ്പിലാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ വനവാസി ആരോഗ്യ സുരക്ഷ നടപ്പിലാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറകണം.
വനത്തിനെയും വനവാസികളെയും ദോഷകരമായി ബാധിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അഖില ഭാരതീയ വനവാസി കല്ല്യാണ ആശ്രമം ശ്രദ്ധ ജാഗരണ്‍ പ്രമുഖ് പി.പി. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മധുകര്‍ വി. ഘോറെ അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ. കുമാരന്, എസ്.എസ്. രാജു, പി.വി. രാധാകൃഷ്ണന്, കൃഷ്ണമൂര്‍ത്തി, പി.എസ്. നാരായണന്, എസ്. രാമനുണ്ണി, കെ.സി. പൈതല്‍, വി.സി. സഹദേവന്, സി.കെ. സുരേഷ് ചന്ദ്രന്, പി.കെ. വത്സമ്മ, ഡോ. താരാ ദാമോദരന്‍, ശ്രീകുമാര്‍, ഒ.ബി. സുനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: