ന്യൂദല്‍ഹി: സ്വന്തം പ്രതിനിധിയെ രാഷ്ട്രപതിയാക്കി ചരിത്രം രചിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ബിജെപി മുന്നോട്ട്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചതോടെ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധയും നീക്കങ്ങളും 2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.
രാഷ്ട്രപതി സ്ഥാനത്തേക്ക് ഇത്തവണ സ്വന്തം സ്ഥാനാര്‍ത്ഥിയെ തന്നെ തെരഞ്ഞെടുക്കാമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്കുക്കുട്ടലുകള്‍ നടത്തിക്കഴിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ഇലക്ട്രറല്‍ കോളേജിലെ മൊത്തം വോട്ടുകളുടെ മൂല്യം 10,98,882 ആണ്. ഇതില്‍ 22,078 എന്ന രണ്ടുശതമാനത്തിന്റെ വ്യത്യാസം മാത്രമേയുള്ളുവെന്നതാണ് ബിജെപിയുടെ ഗുണം. ബിജെപി നടത്തുന്ന സൂക്ഷ്മതയോടെയുള്ള നടപടി കളില്‍ നിന്ന് പാര്‍ട്ടി കാണുന്ന ഗൗരവം വ്യക്തമാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഒരു തവണകൂടി നല്കാന് സാധ്യത വിരളമാണ്.
അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് വ്യക്തമായ ഭൂരിപക്ഷം എന്‍ഡിഎക്ക് ഉണ്ടായിരുന്നില്ല. എ.പി.ജെ. അബ്ദുള്‍ കലാമിനെ ബിജെപിയാണ് കൊണ്ടുവന്നതെങ്കിലും മറ്റുള്ളവരുടെ കൂടി പിന്തുണയിലാണ് അദ്ദേഹം രാഷ്ട്രപതിയായത്. എന്നാല്‍ ഇന്ന് ബിജെപിക്ക് ലോക്സഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ആസാം എന്നിവിടങ്ങളില്‍ കൂടി ഭരണം ലഭിച്ചു. ഇതും ബിജെപിയുടെ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. 282 ലോക്സഭാ അംഗങ്ങളും രാജ്യത്താകെ 1126 എംഎല്‍എമാരും ബിജെപിക്കുണ്ട്. കോണ്‍ഗ്രസിനാകട്ടെ ലോക്സഭയില്‍ 44 എംപിമാരും രാജ്യത്താകെ 900 എംഎല്‍എമാരുമാണുള്ളത്.
ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കും. ഇവിടെ വന്‍മുന്നേറ്റവും ഭരണവും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ വ്യത്യാസമുള്ള ചെറിയൊരു മാര്‍ജിന്‍ മറികടക്കാനാവുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: