രാമപുരം: അപകടങ്ങള്‍ തുടര്‍ക്കഥയായ രാമപുരം പാലാ റൂട്ടില്‍ വീണ്ടും അപകടം. ചക്കാമ്പുഴ നിരപ്പിലെ വളവില്‍ ഇന്നലെ രാവിലെ പിക് അപ് വാന്‍ മറിഞ്ഞ് പെരുമ്പാവൂര്‍ സ്വദേശി റോബര്‍ട്ടിന് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡ് നിര്‍മ്മാണത്തിലെ അപാകതയെ തുടര്‍ന്ന് ഈ റൂട്ടില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നതില്‍ രോഷാകുലരായ നാട്ടുകാര്‍ ശക്തമായി പ്രതിക്ഷേധിച്ചതോടെ പോലീസും, പി.ഡബ്ലു.ഡി. അധികൃതരും സ്ഥലത്തെത്തി. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ നിരവധി ആളുകളുടെ ജീവന് ഈ റൂട്ടില്‍ പൊലിഞ്ഞിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചക്കാമ്പുഴ നിരപ്പിലെ വളവില്‍ റോഡിന് ഇരുവശവും കോണ്‍ക്രീറ്റ് ചെയ്യാമെന്നും വീതികുറഞ്ഞ ഇവിടെ പുറംപോക്ക് ഭൂമി കൈവശം വച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്വകാര്യ വ്യക്തിക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്ത് നിര്‍മ്മാണങ്ങള്‍ നിര്ത്തിവയ്പ്പിക്കാമെന്നും സൂചനാ ബോര്‍ഡുകള്‍ വയ്ക്കാമെന്നും ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്ക് ഉറപ്പു നല്കി. ചക്കാമ്പുഴ സ്കൂളില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്ന ഭാഗം അപകട മേഖലയാണ്. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും പി.റ്റി.എ. അംഗങ്ങളും അദ്ധ്യാപകരും നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും നടപടികളായിട്ടില്ല. സ്വകാര്യ വ്യക്തിയുടെ കൈയ്യേറ്റം ഒഴിപ്പിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പിഡബ്ലുഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, രാമപുരം സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: