തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍പ്രായം ഉയര്‍ത്തുന്നത് തൊഴിലില്ലാത്ത യുവജനങ്ങളുടെ പ്രശ്നങ്ങള്‍ കൂടി മുന്നില്‍ കണ്ടുകൊണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം 56 ആയി ഉയര്‍ത്തുന്ന കാര്യത്തില്‍ മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുത്തില്ലെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന അഭിപ്രായം മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. തൊഴിലില്ലാത്ത യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാതെ പെന്‍ഷന്‍പ്രായം ഉയര്‍ത്താനാകില്ല. അവര്‍ക്കു കൂടി സ്വീകാര്യമാകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടെയും പെന്ഷന് ഏകീകരണം കൊണ്ട് സാമ്പത്തികമായി മെച്ചമൊന്നും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ക്കും കാരണമായിട്ടുണ്ട്. ഒരുമിച്ചുള്ള വിരമിക്കലും 55 ആകുന്ന മുറയ്ക്കുള്ള വിരമിക്കലും ഒത്തു വന്നാലുള്ള ബാധ്യത കുറക്കാന്‍ പെന്ഷന് പ്രായം 56 ആക്കണമെന്നതാണ് പൊതു അഭിപ്രായം. സര്‍വ്വീസ് സംഘടനകളും യുവജന സംഘടനകളുമായും സര്‍ക്കര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.
എംഎല്‍എമാര്‍ തൊഴില്‍ നികുതി നല്‍കണമെന്ന തിരുവനന്തപുരം നഗരസഭയുടെ തീരുമാനത്തോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്കി. എം.എല്‍.എമാര്‍ തൊഴില്‍കരം അടയ്ക്കുന്നവരുടെ പിരിധിയില്‍ വരുന്നതാണെന്ന് കരുതുന്നില്ല. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത കാര്യമാണിത്. ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കുന്നതിന് മുമ്പ് നഗരസഭ ആദ്യം നിയമസഭാ സ്പീക്കറോടൊ സര്‍ക്കാരിനോടൊ വേണമായിരുന്നു ആലോചിക്കേണ്ടത്. എം.എല്‍.എ മാര്‍ക്കു ലഭിക്കുന്ന ശമ്പളം വളരെ കുറവാണ്. ആനുകൂല്യങ്ങളാണ് കൂടുതല്‍ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: