കൊക്കയാര്‍: നിര്‍മാണം നടത്തി 90 ദിവസം കഴിയും മുമ്പേ റോഡ് തകര്‍ന്നു. ഇടുക്കി പാക്കേജില്‍ ഉള്‍പെടുത്തി കൊക്കയാര്‍ പഞ്ചായത്തില്‍ ടാറിങ് ജോലികള്‍ നടത്തിയ റോഡാണ് തകര്‍ന്നത്.
പഞ്ചായത്ത് കവാടമായ നാരകംപുഴയില്‍ തുടങ്ങി കൊക്കയാര്‍, വെംബ്ലി, കനകപുരം, ഏന്തയാര്‍, വെളളപ്പട്ട്, വടക്കേമല വഴി ഉറുമ്പിക്കരയിലേക്കുളള റോഡിന്റെ ടാറിങ് ജോലികളാണ് കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തോടെ അവസാനിപ്പിച്ചത്. ആദ്യഘട്ടം ആറുമാസം മുമ്പ് നാരകംപുഴമുതല് പഞ്ചായത്താഫീസ് വരെയും രണ്ടാംഘട്ടം ഫെബ്രുവരി അവസാന വാരംമുതല്‍ മാര്‍ച്ചുവരെ ഏന്തയാര്‍ മനക്കല് റേഷന്‍ കടഭാഗം വരെയുമാണ് നിര്‍മാണം നടത്തിയത്.ഇതില്‍ കൊക്കയാര്‍ മുതല്‍ വെംബ്ലി വരെയുളള ഭാഗത്താണ് നിര്‍മാണത്തിലെ ഗുണനിലവാരക്കുറവുമൂലം ടാറിങ് ഇളകി തുടങ്ങിയിരിക്കുന്നത്. മുമ്പ് നാരകംപുഴയിലും ഇതേ അവസ്ഥയായിരുന്നു. ടാറിങ് നടത്തി ദിവസങ്ങഘള് കഴിയുംമുമ്പേ ടാറിങ് ഇളകിയിരുന്നു.ഇതേ തുടര്‍ന്ന് ഇളകിയ ഭാഗം രണ്ടം ഘട്ട ജോലികള്‍ക്കിടെ റീ ടാറിങ് നടത്തുകയായിരുന്നു.
നാലു വര്‍ഷം മുമ്പ് ആരംഭിച്ച ജോലികളില്‍ തുടക്കംമുതല്‍ ആക്ഷേപങ്ങള്‍ക്കിട നല്‍കിയിരുന്നു. മുന്‍ എം.പി.യും ഇപ്പോഴത്തെ തൃക്കാക്കര എം.എല്‍.എയുമായ പി.ടി.തോമസാണ് ഇടുക്കി പാക്കേജ് പദ്ധതിയില്‍ റോഡിനെ ഉള്‍പെടുത്തി എട്ടു കോടിയോളം രൂപ അനുവദിച്ചത്. നിര്‍മാണത്തിനു കാലതാമസമുണ്ടായതോടെ നിരവധി ജനകീയ പ്രക്ഷോഭത്തിനുവരെയിടയാക്കിയിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പാതി വഴിയില്‍ ടാറിങ് അവസാനിച്ചതോടെ ഭരണ കക്ഷിയില്‍ പെട്ടവരും പ്രതികരണവുമായി രംഗത്തുവരുകയും പിന്നീട് ഫെബ്രുവരി മാസത്തില്‍ ഏന്തയാര്‍ വരെയുളള ടാറിങ് ജോലികള്‍ നടത്തുകയുമായിരുന്നു. ധൃതി പിടിച്ചു നടത്തിയ ജോലികളില്‍ ഗുണ നിലവാരം കുറവാണന്ന ആക്ഷേപത്തിനിടയാക്കിയിരുന്നങ്കിലും നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ പരസ്യമായി പറയാന്‍ ഇടത് വലത് രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. കരാറുകാരനുമായി രാഷ്ട്രിയപാര്‍ട്ടികളുടെ അടുപ്പമാണ് പ്രതികരിക്കാന്‍ തയ്യാറാവാതിരുന്നതെന്നു വ്യാപക ആക്ഷപമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: