തലശ്ശേരി: കണ്ണൂര്‍ മൂര്‍ഖന്‍ പറമ്പില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മരങ്ങള്‍ മുറിച്ചുമാറ്റിയതില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയെ തുടര്‍ന്ന് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തയ്യാറായില്ല. 30 ദിവത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കഴിഞ്ഞ മെയ് 17 നാണ് ജഡ്ജ് വി.ജയറാം ഉത്തരവിട്ടിരുന്നത്. സമയപരിധി ഇന്ന് കഴിയാനിരിക്കേ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഒരുമാസം സാവകാശം ചോദിച്ച് വിജിലന്‍സ് ഡിവൈഎസ്പി ഹരജി നല്‍കിയിട്ടുണ്ട്. ഇത് കോടതി അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിമാനത്താവളത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രി കെ.ബാബു, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ടോം ജോസ്, വി.പി.ജോയ്, കിയാല്‍ എംഡി ചന്ദ്രമൗലി, ജിജി തോംസണ്‍, എല്‍ ആന്റ് ടി മാനേജര്‍ സജിത്ത് ലാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന് എന്നിവരെ എതിര്‍കക്ഷികളാക്കി ഇരിട്ടി പെരിങ്കേരി കരക്കേലില് വീട്ടില്‍ കെ.വി.ജെയിംസ് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ഒരുലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റിതയിലും ഭൂമി കൈമാറിയതിലും ക്രമക്കേടുണ്ട്, സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയതില്‍ ചട്ടംപാലിച്ചില്ല, മരംമുറിയിലൂടെ ലഭിച്ച പണം ആര്‍ക്കെല്ലാം ലഭിച്ചു, അനധികൃതമായി ഭൂമി കൈമാറിയതിലൂടെയും പണം കൈമാറിയതിലും സര്‍ക്കാറിനുണ്ടായ നഷ്ടം, പ്രതികളുടെ ലാഭം, പങ്ക് എന്നിവ അന്വേഷിക്കണമെന്നായിരുന്നു പരാതി. കഴിഞ്ഞ ഏപ്രില്‍ 15 നാണ് ജെയിംസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: