തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യ സംസ്കരണത്തിന് പരീക്ഷണാടിസ്ഥാനത്തില്‍ വിദേശമാതൃക സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. ഇതിനായി സഞ്ചരിക്കുന്ന രണ്ട് മാലിന്യ സംസ്കരണ യൂണിറ്റുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ട്രക്ക് മൗണ്ടഡ് എമര്‍ജന്‍സി ഇന്സിജനറേഷന് യൂണിറ്റ് എന്ന പേരിലാണിത് അറിയപ്പെടുന്നത്. സംഭരിക്കുന്ന മാലിന്യം അതാത് വാഹനങ്ങളില്‍ തന്നെ സംസ്കരിക്കുന്ന രീതിയാകും നടപ്പാക്കുക.
തിരുവനന്തപുരത്തെ വിളപ്പില്‍ശാലയിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായ പശ്ചാത്തലത്തിലും സംസ്ഥാനത്താകെ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് വലിയ ജനകീയപ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു യൂണിറ്റ് സഞ്ചരിക്കുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന യൂണിറ്റുകളാണ് വിദേശത്തു നിന്ന് വാങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് തിരുവനന്തപുരത്താകും ഉപയോഗിക്കുക. വിജയകരമാണെന്ന് കണ്ടാല്‍ മറ്റു നഗരസഭകള്ക്കുവേണ്ടിയും ഇത്തരം യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യും. മണിക്കൂറില്‍ 0.5-1 ടണ്ണും 2-3 ടണ്ണും സംസ്കരണ ശേഷിയുള്ളവയാണ് ഇവ. ഒരു യൂണിറ്റിന് രണ്ടു മുതല്‍ മൂന്നു വരെ കോടി രൂപ ചെലവുവരും. വിതരണം ചെയ്യുന്ന കമ്പനിയുമായി അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് കരാറില്‍ ഏര്‍പ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം നഗരത്തില്‍ സഞ്ചരിച്ച് മാലിന്യം സമാഹരിച്ച് യൂണിറ്റില്‍ തന്നെ സംസ്കരിച്ചെടുക്കുകയാണു ചെയ്യുന്നത്. സിഡ്കോയാണ് യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യുന്നത്. ടെണ്ടര്‍ നടപടികള്‍ക്ക് അവരെ ചുമതലപ്പെടുത്തി. ശുചിത്വമിഷനാണ് ഇതിനായുള്ള പണം കണ്ടെത്തുക.
നിര്‍ധനരായ കാന്‍സര്‍, കിഡ്നി, ഹാര്‍ട്ട്, പാലിയേറ്റീവ് കീയര്‍, ഹിമോഫീലിയ രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള കാരുണ്യ ബെനവലന്റ് ഫണ്ട് നടപ്പാക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്കി. 2011ലെ ബജറ്റ് പ്രഖ്യാപന പ്രകാരം നിലവില്‍ വന്ന കാരുണ്യ ലോട്ടറിയുടെ 18 നറുക്കെടുപ്പുകള്‍ ഇതുവരെ പൂര്‍ത്തിയായി. ഇതില്‍ നിന്നുള്ള വരുമാനം മേല്പറഞ്ഞ നിര്‍ധനരായ രോഗികള്‍ക്കു വേണ്ടി ചെലവഴിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ തലത്തില്‍ കളക്ടര്‍ ചെയര്‍മാനും സംസ്ഥാന തലത്തില്‍ ധനകാര്യമന്ത്രി ചെയര്‍മാനുമായുള്ള അപ്പക്സ് മോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതാണ്. മൂവായിരം രൂപയ്ക്കുമേലുള്ള അപേക്ഷകള്‍ ജില്ലാ ലോട്ടറി ഓഫീസില്‍ സ്വീകരിക്കുന്നതും ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല അവലോകന സമിതി പരിശോധിക്കുന്നതുമാണ്. തുടര്‍ന്ന് സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതിക്ക് അയയ്ക്കും. സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി വിശദമായ മാനദണ്ഡങ്ങള്‍ക്കു രൂപം നല്‍കും.
കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ എംഡിയായിരിക്കും കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍. ആറുമാസത്തിനുള്ളില്‍ കോര്‍പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസീസ് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്ഥാപിച്ച് അവയിലൂടെ മരുന്നും അനുബന്ധ മെഡിക്കല്‍ സാമഗ്രികളും വിതരണം ചെയ്യും. എല്ലാ വര്‍ഷവും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുന്നതാണ്.
കാരുണ്യലോട്ടറിയില്‍ നിന്നുള്ള അറ്റാദായം കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ അഡ്മിനിസ്ട്രേറ്ററുടെ പേരില്‍ തുടങ്ങുന്ന ബാങ്ക് അക്കൗണ്ടിലേക്ക് മാസംതോറും സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടര്‍ നിക്ഷേപിക്കുന്നതാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: