പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ കഴിഞ്ഞദിവസം വ്യാപകമായ ക്ഷേത്രക്കവര്‍ച്ച നടന്നു. വെള്ളൂരിലെയും അന്നൂരിലെയും ക്ഷേത്രങ്ങളിലാണ് കവര്‍ച്ച നടന്നത്. ഒരു ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റൊരു ക്ഷേത്രത്തില്‍ നിന്ന് പണവും നഷ്ടപ്പെട്ടു. അന്നൂര്‍ അറയില്‍ ചൊവ്വാട്ട പണയക്കാട്ട് ഭഗവതിക്ഷേത്രം, വെള്ളൂര്‍ കണിയേരിയിലെ കൊഴുത്തുംവഴി മുത്തപ്പന് മടപ്പുര എന്നിവിടങ്ങളിലാണ് കവര്‍ച്ച നടത്തിയത്. അറയില്‍ ചൊവ്വാട്ട പണയക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്ത് കവര്‍ച്ചക്കാര്‍ മൂന്നുപവനോളം തൂക്കം വരുന്ന ചന്ദ്രക്കല മോഷ്ടിച്ചു. ഇതിനകത്തുണ്ടായിരുന്ന ഭണ്ഡാരവും ക്ഷേത്രത്തിന് പുറത്തുണ്ടായിരുന്ന ഭണ്ഡാരവും കുത്തിത്തുറന്ന് പണം കവര്‍ന്നു. ഭണ്ഡാരത്തിനകത്തുണ്ടായിരുന്ന വെള്ളി കാണിക്കകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെ ക്ഷേത്രത്തില്‍ വിളക്കുവെക്കാനെത്തിയവരാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. വെള്ളൂര്‍ ദേശീയപാതക്കരികിലെ ഹൈവേ മുത്തപ്പന് മടപ്പുര ദേവസ്ഥാനത്തെ പുറത്തെ ഭണ്ഡാരം തകര്‍ത്ത് അതിനുള്ളിലെ പണം കവര്‍ന്നിട്ടുണ്ട്. വെള്ളൂര്‍ ക്ഷേത്രത്തിലെ ചന്ദ്രനെല്ലൂര്‍ ഭഗവതിയുടെയും ഊര്പ്പഴശ്ശി വേട്ടക്കൊരുമകന്റെയും ശ്രീകോവിലിന്റെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്ന നിലയിലാണ്. തൊട്ടടുത്ത ഓഫീസ് മുറിയുടെ ഗ്രില്ലിന്റെയും അകത്തെ മുറികളുടെയും പൂട്ടുകളും തകര്‍ന്നിട്ടുണ്ട്. ഓഫീസിനകത്തുണ്ടായിരുന്ന ഓട്ടുപാത്രങ്ങളൊന്നും മോഷണം പോയിട്ടില്ല. ക്ഷേത്രത്തിന്റെ റോഡരികിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പയ്യന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: