തൃശൂര്‍: തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിന് സമീപത്തുവെച്ച് തിരുവനന്തപുരത്തേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്ന 3.8 കിലോ സ്വര്‍ണം മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ന്നു.
മിഷന് ക്വാര്‍ട്ടേഴ്സിലുള്ള എസ്ജെ ഗോള്‍ഡില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നിരുന്നത്. അഞ്ചംഗസംഘമാണ് ആക്രമണം നടത്തി വന്‍ സ്വര്‍ണകവര്‍ച്ച നടത്തിയത്. ഏകദേശം ഒരുകോടി രൂപയോളം വിലവരുന്ന സ്വര്‍ണമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ഫോര്‍ഡ് ഫിഗോ കാറില്‍ സഞ്ചരിച്ചിരുന്ന സംഘത്തെ ചാരനിറത്തിലുള്ള ഇന്‍ഡിക്ക കാറിലെത്തിയ കവര്‍ച്ചാസംഘം തടഞ്ഞുനി ര്‍ത്തി സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. വടിവാളും ഹോക്കി സ്റ്റിക്കുമായി പാഞ്ഞടുത്ത സംഘം കാര്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് കാറിലുള്ളവരെ ഭീഷണിപ്പെടുത്തി മൂന്നുബാഗുകളിലായി സൂക്ഷിച്ച സ്വര്‍ണവുമായി കടന്നു. നിമിഷ നേരത്തിനുള്ളില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചാ സംഘത്തെ പിടികൂടാനായില്ല. സംഘം ദേശീയ പാതയിലേക്ക് കടന്ന് പാലക്കാട് ഭാഗത്തേക്ക് പോയെന്നാണ് പോലീസ് ഭാഷ്യം. കവര്‍ച്ചാ സംഘത്തിന്റെ ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന മുരളി എന്നയാള്‍ക്ക് പരുക്കേറ്റു.
സ്ഥാപനയുടമ ഷാജു, ജോബി, വിപിന്‍, ബൈജു എന്നിവരാണ് മുരളിയെ കൂടാതെ കാറിലുണ്ടായിരുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ സ്വര്‍ണാഭരണങ്ങള്‍ സ്വര്ണപണിക്കാരില് നിന്ന് ശേഖരിച്ച സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ ജ്വല്ലറികളിലെത്തിക്കുന്നവരാണ്. ഈസ്റ്റ് സിഐ സന്തോഷ്, എസ്ഐ ബെന്നി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
വിരലടയാള വിദഗ്ധന്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ വാഹനത്തില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചു. ആസൂത്രിതമായ കവര്‍ച്ചയാണ് നടന്നതെന്നും പ്രൊഫഷണല്‍ സംഘങ്ങളെ സംശയിക്കുന്നതായും പോലീസ് അറിയിച്ചു. കവര്‍ച്ച നടത്തിയത് ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
ഫാത്തിമാ നഗറിലെ ഓഫീസിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് സ്വര്‍ണമെടുക്കാനായി ജീവനക്കാര്‍ അകത്തേക്ക് കയറിയപ്പോള്‍ കവര്‍ച്ചാസംഘം കാര്‍ പഞ്ചറാക്കാനായി അള്ളുവച്ചു. എന്നാല്‍ പഞ്ചറാകാത്ത ഇനത്തില്‍പ്പെട്ട ടഫപ്പ് ഇനത്തിലുള്ള ടയറായിരുന്നു കാറിന്റേത്. ഇത് കവര്‍ച്ചാ സംഘത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതിനിടെ സ്വര്‍ണവുമായി സ്ഥാപന ഉടമ ഷൈബുവും കൂട്ടരും 300 മീറ്ററോളം മുന്നോട്ടുപോയി. ടയറില്‍ എന്തോ തടയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡ്രൈവര്‍ കാര്‍ നിര്‍ത്തി. ഈ സമയം പിന്നില്‍നിന്നു ഇന്‍ഡിക കാറില്‍ ഇരച്ചെത്തിയ കവര്‍ച്ചാസംഘം വടിവാളും ഹോക്കി സ്റ്റിക്കുമുപയോഗിച്ച് കാര്‍ തല്ലിത്തകര്‍ത്തു. തുടര്‍ന്ന് സ്വര്‍ണം മോഷ്ടിച്ച് നിമിഷനേരങ്ങള്‍ക്കുള്ളില്‍ കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും ഉടന്‍തന്നെ അറിയിപ്പു നല്‍കിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. നിമിഷനേരംകൊണ്ട് അപ്രത്യക്ഷരായത് പ്രൊഫഷണല്‍ സംഘമാകാം കവര്‍ച്ചയ്ക്ക് പിന്നിലെന്ന സംശയം ബലപ്പെടുത്തുന്നു. തെളിവുകള്‍ ബാക്കിവയ്ക്കാതെ മുഖംമൂടി ധരിച്ച് നടത്തിയ പ്രൊഫഷണങ്ങള്‍ സംഘങ്ങളുടേതിന് സമാനമാണ്. ആക്രമിക്കപ്പെട്ട കാറില്‍ നിന്നു പോലീസിന് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: