ഒരു ബാലവേല വിരുദ്ധ ദിനംകൂടി കഴിഞ്ഞിരിക്കുന്നു. ലോകമെമ്പാടും നടക്കുന്ന ബാലവേലകള്ക്കെതിരെ ശക്തമായ ബോധവത്കരണം നടത്തുവാനും കുട്ടികളെ ജോലിക്കായി ഉപയോഗിക്കുന്നതിനെതിരെ നിയമം ഉപയോഗിച്ച് ബാലവേല തടയുവാനും വേണ്ടിയാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് 2002 മുതല്‍ ജൂണ്‍ 12 ന് ആഗോള വ്യാപകമായി അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്.
‘കുട്ടികളെ ബാലവേലകള്ക്ക് വേണ്ടി വിതരണം നടത്തുന്നത് അവസാനിപ്പിക്കുക: ഇത് ഓരോരുത്തരുടെയും ജോലിയാണ്’ എന്നതായിരുന്നു ഈക്കഴിഞ്ഞ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ആപ്ത വാക്യമായി ഐഎല്‍ഒ സ്വീകരിച്ചത്.
‘വിദ്യകൊണ്ട് പ്രബുദ്ധരാകുക’യെന്നാണ് സാമുഹിക പരിഷ്കര്‍ത്താവും കഴിഞ്ഞ നൂറ്റാണ്ടിലെ ഇതിഹാസ പുരുഷനുമായ ശ്രീനാരായണഗുരു ആഹ്വാനം ചെയ്തത്. എന്നാല്‍ ഇന്ന് അഞ്ചു മുതല്‍ 14 വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ ബാലവേലയിലേക്ക് തള്ളപ്പെടുന്ന സ്ഥിതിവിശേഷമാണ് സമുഹത്തില്‍ കാണപ്പെടുന്നത്. ലോകമെമ്പാടും 168 മില്യണ്‍ കുട്ടികളാണ് വിവിധ ആവശ്യങ്ങള്‍ക്കുവേണ്ടി ബാലവേലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൃഷി, വ്യവസായ ഉത്പാദനം, നിര്‍മ്മാണം എന്നീ മേഖലകളിലാണ് കുട്ടികളെ കൂടുതലായും ജോലിക്കായി ഉപയോഗിക്കുന്നത്.
2001 ലെ സെന്‍സസ്സ് കണക്കനുസരിച്ചു നമ്മുടെ രാജ്യത്ത് 1.26 കോടി കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്നു. 2011 സെന്‍സസ്സ് കണക്ക് പുറത്തുവന്നപ്പോള്‍ 43.53 ലക്ഷം വരുന്ന കുട്ടികള്‍ ബാലവേല ചെയ്യുന്നതായിട്ടാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ബാലവേല 65% കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിച്ചാലും ഇന്നും ദല്‍ഹി, മുംബൈ, ചെന്നൈപോലുള്ള വന്‍നഗരങ്ങളില്‍ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു.
2011 ലെ കണക്കനുസരിച്ച് അഞ്ചു മുതല്‍ 14 വരെ പ്രായമുള്ള കുട്ടികളില്‍ 26000 പേരാണ് ദല്‍ഹി കേന്ദ്രികരിച്ച് ബാലവേലയില്‍ ഏര്‍പ്പെട്ടിരുന്നത്. ഈ കുട്ടികളില്‍ 2012 ല്‍ 709 കുട്ടികളയും 2013ല്‍ 808 കുട്ടികളെയും ബാലവേലയില്‍നിന്നും മോചിപ്പിക്കുകയും ചെയ്തിതായിസര്ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ അഭിപ്രായമനുസരിച്ച് ലോകത്തിലുള്ള പ്രായപൂര്‍ത്തിയാകാത്തവരില്‍ 60% ത്തോളം കുട്ടികള്‍ ഏന്തെങ്കിലും ഒരു തൊഴില്‍ മേഖലയില്‍ ബാലവേല ചെയ്തുവരുന്നതായിട്ട് നമുക്ക് കാണാം.
പ്രാഥമിക വിദ്യാഭ്യാസം നല്കുവാനും കുട്ടികളെ പീഡനത്തിന് ഇരയാക്കാതെയിരിക്കുവാനും ബാലവേലയില്‍നിന്ന് കുട്ടികളെ മോചിപ്പിക്കുവാനും ഒട്ടനവധി നിയമങ്ങള്‍ നിലവില്‍ ഉണ്ടെങ്കിലും ഫലപ്രാപ്തിയിലേക്ക് എത്തിക്കുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഇതിനെതിരെ പോരാടുന്ന സണദ്ധ സംഘടനകള്‍ക്കും സാധിക്കുന്നില്ല. ഭാരത ഭരണഘടനയിലെ വകുപ്പ് 24ല്‍ കുട്ടികളുടെ സംരക്ഷണവും മൗലികവാകശങ്ങളും അനുശാസിക്കുന്നു. വകുപ്പ് 21 എ അനുസരിച്ച് 14 വയസ് വരെ സൗജന്യ വിദ്യാഭ്യാസം നല്‍കേണ്ടതുണ്ട്.
അതുമാത്രമല്ല, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 25% വരുന്ന പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി സൗജന്യമായി വിദ്യാഭ്യാസം നല്കുവാനും നിയമം പൗരന്മാര്ക്കു ഉറപ്പുനല്ക്കുന്നു. എന്നാല്‍ ഈ നിയമങ്ങള്‍ എല്ലാം അട്ടിമറിക്കപ്പെടുകയും പാവപ്പെട്ട കുട്ടികള്‍ സാമുഹിക, സാമ്പത്തിക, ഭദ്രത ഇല്ലാത്തതിന്റെ പേരില്‍ ബാലവേലയെന്ന നാശകുഴിയിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്നു. കണക്കനുസരിച്ച് ഗ്രാമപ്രദേശങ്ങളില്‍ ജീവിക്കുന്ന 80 ശതമാനത്തോളം വരുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പൂര്‍ണമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല. ഐഎല്‍ഒ, യൂണിസഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ബാലവേലയ്ക്കെതിരെ ശക്തമായ ബോധവര്‍ക്കരണവും പോരാട്ടങ്ങളും നടത്തിവരുന്നു.
ഈ വിഷയത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. സ്കൂളിലേക്ക് എത്താന്‍ പറ്റാത്ത കുട്ടികളുടെ കണക്ക് ഓരോവര്‍ഷവും കൂടിവരുന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. 2009ല്‍ 15800 കുട്ടികള്‍ 2014 ആയപ്പോള്‍ 33200 കുട്ടികള്‍ക്കും സാമ്പത്തികശേഷിയുടെ പോരായ്മ കാരണം പ്രാഥമികവിദ്യാഭ്യാസം നേടുവാന്‍ കഴിഞ്ഞില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2011 വരെ 7378 കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെട്ടതായി പറയുന്നു.
ഇടുക്കി ജില്ലയില്‍ 2204 ഉം കോട്ടയം ജില്ലയില്‍ 2318 കുട്ടികളും ബാലവേലയില്‍ ഏര്‍പ്പെട്ടതായി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദ്യാസമ്പന്നരായ യുവജനതയാണ് നാളത്തെ ഭാരതത്തെ നിര്‍ണയിക്കുന്നത്. സമുഹത്തിന്റെ പുരോഗതിയും മനുഷ്യരാശിയുടെ ഉന്നമനത്തിനും വിദ്യാഭ്യാസം മുഖ്യഘടകമാണ്. വിദ്യാഭ്യാസം ലഭിക്കേണ്ട സമയത്ത് കുട്ടികളെ ബാലവേലയിലേക്ക് എറിഞ്ഞുകൊടുക്കുന്നത് നമ്മുടെ നാടിന് ശാപമായിത്തീരും.
2014 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട കൈലാസ് സത്യാര്‍ഥി നമ്മുടെ രാജ്യത്ത് ജനിച്ച വ്യക്തിയാണെന്നു നമുക്കറിയാവുന്നതാണ.് ഇദ്ദേഹം 1980 മുതല്‍ കൂട്ടികള്‍ക്കെതിരെ നടത്തപ്പെടുന്ന ക്രൂരതയ്കെതിരെയും ബാലവേലക്കെതിരെയും ‘ബച്പന്‍ ബചാവോ അന്തോളന്‍’ എന്ന സംഘനയിലൂടെ 144 രാജ്യങ്ങളില്‍ നിന്നുമായി 80000ത്തോളം വരുന്ന കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിച്ചു അഭിമാനനേട്ടങ്ങള്‍ കൈവരിച്ചു.
കൈലാസ് സത്യാര്ഥിയെപ്പോലെ നുറുക്കണക്കിന് സത്യാര്ഥികള് നമ്മുടെ സമുഹത്തില്‍ ഉയര്‍ന്നുവന്നാല്‍ ബാലവേലയെന്ന മാരകരോഗം എന്നേക്കുമായി മനുഷ്യമനസ്സുകളില്‍നിന്ന് തുടച്ചുനീക്കപ്പെടുമെന്ന് ഉറപ്പാണ്. 2030 ന് മുമ്പ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനുവേണ്ടി ഐക്യരാഷ്ട്ര സഭ രൂപീകരിച്ച അജണ്ടയില്‍ ബാലവേല അവസാനിപ്പിക്കുന്നതിനും പദ്ധതികള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളതാണ്. ബാലവേലകള്‍ അവസാനിപ്പിച്ച് ലോകം കീഴടക്കാം എന്നാണ് ഐഎല്‍ഒയുടെ ഡയറക്ടര്‍ ലോകജനതയെ കഴിഞ്ഞ ദിവസം അറിയിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭാരതത്തെ വിദേശ മൂലധനമായി യുഎസ് ഡോളര്‍ 51 ബില്യണ്‍ ലഭിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രിയായ രാജ്നാഥ് സിംഗ് അഭിപ്രായപ്പെടുകയും ഇതിലൂടെ ഭാരതം വന്‍സാമ്പത്തിക ശക്തിയായി മാറുമെന്നും പറയുകയുണ്ടായി. എന്നാല്‍ ബാലവേലകളില്ലാത്ത ഭാരതം എന്ന സ്വപ്നം നിറവേറിയാല്‍ മാത്രമേ വന്‍ സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഭാരതം ഇടംപിടിക്കുകയുള്ളൂ എന്നുള്ളത് ലോക സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: