കൊച്ചി: യുവാവിന്റെ കൊലപാതകം പുനരന്വേഷിക്കണമെന്ന ഹൈക്കോടതി വിധി പോലീസ് അവഗണിക്കുന്നതായി ആക്ഷേപം. ഇടപ്പള്ളി സൗത്ത് വില്ലേജില്‍ കണ്ണനോടത്ത് ലൈന്‍ തെനയത്ത് പറമ്പില്‍ ജ്യോതിഷിന്റെ കൊലപാതകമാണ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍പാഷ ഉത്തരവിട്ടത്. എന്നാല്‍ രണ്ടര മാസമായിട്ടും പോലീസ് ഇതില്‍ നടപടി ആരംഭിച്ചിട്ടില്ലെന്ന് ജ്യോതിഷിന്റെ മാതാപിതാക്കളായ ഷാജി, ജയശ്രീ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2014 ഫെബ്രുവരി രണ്ടിന് രാത്രിയിലാണ് റെയില്‍വേ ട്രാക്കില്‍ ജ്യോതിഷിനെ മരിച്ചതായി കണ്ടെത്തിയത്. ഇതില്‍ മൂന്ന് ഒറീസ സ്വദേശികളെ പോലീസ് കൊലപാതകത്തിന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളുടെ കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്ത ജ്യോതിഷിനെ റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പോലീസ് ഒറീസക്കാരെ പ്രതികളാക്കിയതാണെന്ന് ജ്യോതിഷിന്റെ മാതാപിതാക്കള്‍ പറയുന്നു. ശരീരത്തില്‍ എട്ട് മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ടാലുണ്ടാകുന്ന മുറിവല്ല ഇവയൊന്നും. മാരകമായ ആയുധം ഉപയോഗിച്ചാണ് മുറിവുണ്ടായത്. ഇതൊന്നും പോലീസ് മുഖവിലക്കെടുത്തില്ല. സംശയം ഉന്നയിച്ച തങ്ങളെ ആക്ഷേപിക്കുകയാണ് പോലീസ് ചെയതത്. ഞങ്ങളുടെ മൊഴിയെടുക്കാന്‍ പോലും പോലീസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ബന്ധപ്പെട്ട ഡിവൈഎസ്പി അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അതുവരെ നോര്‍ത്ത് പറവൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ കേസ് നടപടികള്‍ നിര്‍ത്തിവെക്കാനുമാണ് കോടതി ഉത്തരവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: