കൊച്ചി: ജില്ലയിലെ പൊക്കാളി കൃഷി 900 ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം 537 ഹെക്ടറിലാണ് കൃഷി ചെയ്തത്. അത് 363 ഹെക്ടര്‍ കൂടി വര്‍ധിപ്പിക്കാന്‍ തയാറാണെന്ന് കര്‍ഷകര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ശരാശരി ഉത്പാദനം ഹെക്ടറിന് 1200 കിലോയായിരുന്നു. ഇത് മറ്റ് നെല്ലിനങ്ങളെ അപേക്ഷിച്ചു കുറവാണെന്നു യോഗം വിലയിരുത്തി. തികച്ചും ജൈവ മാര്‍ഗത്തിലൂടെയുള്ള പൊക്കാളി കൃഷിയിലൂടെ ഉത്പാദനം വര്‍ധിപ്പിക്കാനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ പൊക്കാളിയരി ഉത്പന്നങ്ങള്‍ക്കു കൂടുതല്‍ വിപണി കണ്ടെത്തുന്നതിനും കൂടുതല്‍ പ്രചരണത്തിനും നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് പണിക്കൂലി നല്‍കും. അധികമായി വരുന്ന 24 ലക്ഷം രൂപയില്‍ പത്തുലക്ഷം രൂപ വഹിക്കാമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പൊക്കാളി കൃഷിക്കായി തൊഴിലാളികളെ വിട്ടുനല്‍കുന്നതിന് തൊഴില്‍ വകുപ്പിനു അപേക്ഷ നല്‍കാനും കളക്ടര്‍ നിര്‍ദേശിച്ചു.
പൊക്കാളി കൃഷി ചെയ്യാത്തവര്‍ക്ക് ഇക്കുറിയും ചെമ്മീന്‍കൃഷിക്ക് ആനുകൂല്യമുണ്ടായിരിക്കില്ല. പാടശേഖരങ്ങളിലെ സല്യിസ് വാല്‍വുകള്‍ കോണ്‍ക്രീറ്റാക്കുന്ന ജോലി നടന്നുവരുകയാണ്. പൊക്കാളി പാടശേഖരങ്ങളില്‍ ബണ്ട് തകര്‍ക്കുന്നവര്‍ക്കെതിരേ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: