തിരുവനന്തപുരം: ഇന്നലെ വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരജീവിതം താറുമാറായി. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
നഗരത്തിലെ തൊണ്ണൂറില്‍പരം സ്ഥലങ്ങളില്‍ മരങ്ങള്‍ വീണും മരച്ചില്ലകള്‍ തകര്‍ന്നും വിവിധഭാഗങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വിതരണം തടസ്സപ്പെട്ടു. മഴവെള്ളത്തിന്റെ കുത്തൊഴുക്കില്‍ താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടുണ്ടായ ചില സ്ഥലങ്ങളില്‍ വീടിന്റെയും പറമ്പിന്റെയും ചുവരുകള്‍ ഇടിഞ്ഞുവീണു. തിരുവനന്തപുരം -നാഗര്‍കോവില്‍ റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളില്‍ തെങ്ങ് കടപുഴകിവീണ് ഈ റൂട്ടിലുള്ള ഗതാഗതം മുടങ്ങി.
ഇന്നലെ തകര്‍ത്തുപെയ്ത മഴയില്‍ ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടവും കൃഷിനാശവും ഉണ്ടായി. നാശനഷ്ടങ്ങളുടെ കണക്കുകള്‍ വിലയിരുത്തിവരുന്നു. മഴക്കെടുതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ദുരന്തനിവാരണസേന രൂപീകരിച്ചു. 19ന് രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സേനാപതിയില്‍ മരം വീണ് വീട് തകര്‍ന്നു
വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു
രാജാക്കാട് (ഇടുക്കി): സേനാപതി അറയ്ക്കക്കവലയില് ഉണ്ടായ ശക്തമായ കാറ്റില്‍ മരം ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. വീട്ടുകാര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. അറയ്ക്കക്കവല കണിയാംകുടിയില്‍ ചിന്നമ്മയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട്
നാലുമണിയോടെഉണ്ടായ കാറ്റില്‍ വീടിന് സമീപത്തുണ്ടായിരുന്ന ചന്തനവയമ്പ് മരമാണ് ഒടിഞ്ഞ് വീടിനുമുകളില്‍ പതിച്ചത്. വീഴ്ച്ചയുടെ ശക്തയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. വിധവയായ ചിന്നമ്മയും മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്. മരംവീഴുന്ന സമയത്ത് ചിന്നമ്മയുടെ രണ്ട് മക്കളും വീടിനുള്ളില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
മരം വീഴുന്നത് കണ്ട് വീടിനുപുറത്ത് നിന്നിരുന്ന ചിന്നമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മുറിക്കുള്ളില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. വീടിന്റെ മേച്ചില്‍ തകര്‍ത്ത് വന്നുപതിച്ച മരത്തിന്റെ ചില്ലകള്‍ ചിന്നമ്മയുടെ ദേഹത്തും വീണ് പരിക്കുപറ്റിയിട്ടുണ്ട്. തുടര്‍ന്ന് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: