തിരുവനന്തപുരം: പാഠപുസ്തക അച്ചടി പൂര്‍ത്തിയായതായി കെബിപിഎസ് എംഡി ടോമിന് തച്ചങ്കരി. എന്നാല്‍ പാഠപുസ്തകങ്ങള്‍ ഇനിയും കിട്ടിയിട്ടില്ലെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
കഴിഞ്ഞ തവണത്തേതുപോലെ ഈ അദ്ധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണവും അവതാളത്തിലായി. സര്‍ക്കാര്‍ സ്കൂളുകളില്‍ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കാനുള്ളപ്പോള്‍ എയിഡഡ്, അണ് എയിഡഡ് സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കുകയും ചെയ്തു.
സ്വകാര്യ സ്കൂളുകളെ സഹായിക്കാനായി സര്‍ക്കാര്‍ സ്കൂളുകളില്‍ പുസ്തക വിതരണം പൂര്‍ത്തിയാകുംമുമ്പ് എയിഡഡ്, അണ്‍എയിഡഡ് സ്കൂളുകളില്‍ വിതരണത്തിനുള്ള ഉത്തരവ് നല്‍കിയതുമൂലമാണ് പുസ്തകം കിട്ടാത്ത സ്ഥിതി ഉണ്ടായത്. പല സ്കൂളുകളിലും വെബ്സൈറ്റുകളില്‍ നിന്ന് പാഠപുസ്കങ്ങളുടെ പകര്‍പ്പ് എടുത്താണ് ഇപ്പോഴും പഠനം നടത്തുന്നത്.
അദ്ധ്യയന വര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോഴും അമ്പത് ശതമാനത്തില്‍ താഴെയാണ് പാഠപുസ്തക വിതരണം പൂര്‍ത്തിയായിട്ടുള്ളത്. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഐടി പുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചിട്ടുപോലുമില്ല. എസ്സിഇആര്ടി അംഗീകാരംനല്കാത്തതിനാലാണ്അച്ചടി ആരംഭിക്കാത്തതെന്നാണ് കെബിപിഎസിന്റെ വാദം. എന്നാല്‍ അംഗീകാരം ലഭിച്ച പാഠപുസ്തകങ്ങള്‍ പോലും അച്ചടി കഴിഞ്ഞ് വിദ്യാര്‍ത്ഥികളുടെ കൈയില്‍ കിട്ടിയിട്ടില്ല.
3300 സ്കൂള്‍ സൊസൈറ്റികളിലും പാഠപുസ്തകം വിതരണത്തിനായി എത്തിച്ചിട്ടുണ്ടെന്നാണ് കെബിപിഎസ് എംഡി പറയുന്നത്. എന്നാല്‍ യുപി, ഹൈസ്കൂള്‍ ക്ലാസ്സുകളിലെ ഭാഷാ പുസ്തകങ്ങള്‍ ഇനിയും എത്തിച്ചിട്ടില്ല
അദ്ധ്യാപകര്‍ക്കുള്ള പഠനസഹായ പുസ്തകമായ ‘ഹാന്‍ഡ് ബുക്കുകളുടെ അച്ചടി ഇതുവരെയും തുടങ്ങിയിട്ടില്ല. സിലബസ് മാറിയ ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഹാന്‍ഡ് ബുക്കിന്റെ ആദ്യ രണ്ട് പാഠങ്ങളുടെ ഡ്രാഫ്റ്റ് മാത്രമാണ് വെബ്സൈറ്റില്‍ പോലും ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ ഒമ്പതാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സിലെ രണ്ടാമത്തെ പാഠത്തിന്റെ ഹാന്‍ഡ്ബുക്ക് ഡ്രാഫ്റ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്നതാകട്ടെ പത്താം ക്ലാസ്സിലേത്. മറ്റ് ക്ലാസ്സുകളുടെയും വിഷയങ്ങളുടെയും സ്ഥിതിയും ഇതാണ്.
ഈ വര്‍ഷവും സര്‍ക്കാര്‍ സ്കൂളുകളിലെ പുസ്തക വിതരണം പൂര്‍ത്തിയാകുമ്പോള്‍ ഓണപ്പരീക്ഷ പടിവാതിക്കല്‍ എത്തുമെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്.
അച്ചടിച്ച പാഠപുസ്തകങ്ങള്‍ സൊസൈറ്റികളിലേക്ക് എത്തിക്കുന്നതിന് ചിലയിടങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം സ്കൂളുകള്‍ നല്കുന്നതില് കാലതാമസം ഉണ്ടായതാണ് പ്രതിസന്ധിക്ക് കരാണമായതെന്ന് ടോമിന് തച്ചങ്കരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: