മൂന്നാര്‍/ മറയൂര്‍: മൂന്നാര്‍-മറയൂര്‍ റോഡ് കയ്യേറി സ്ഥാപിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ പൊളിച്ചുതുടങ്ങി. മൂന്നാര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമായ ലക്കത്തുനിന്നാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. നാല്‍പ്പതോളം കടകള്‍ ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കി. രാജമലയിലേക്ക് പ്രവേശിക്കുന്നിടത്താണ് അനധികൃതമായ കടകള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ഈ ഭാഗത്ത് മുപ്പതോളം കടകള്‍ പൊളിച്ചു.
പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരാണ് കയ്യേറ്റം ഒഴിപ്പിക്കലിന് നേതൃത്വം നല്‍കിയത്. മൂന്ന് ദിവസം മുന്‍പ് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മറയൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പൊതുമരാമത്ത് വകുപ്പ് അധികൃതര്ക്കൊപ്പമുണ്ടായിരുന്നു.
മറയൂര്‍, കാന്തല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ റോഡ് കയ്യേറി സ്ഥാപിച്ചിരിക്കുന്ന കടകള്‍ക്ക് അടുത്ത ദിവസങ്ങളില്‍ നോട്ടീസ് നല്കിയ ശേഷം പൊളിച്ച് നീക്കും. റോഡ് കയ്യേറ്റം മൂലം ഏറെ തിരക്ക് അനുഭവപ്പെട്ടിരുന്നത് രാജമലയിലേക്ക് പ്രവേശിക്കുന്നിടത്താണ്. ഇവിടുത്തെ കടകള്‍ നീക്കിയത് സഞ്ചാരികള്‍ക്ക് ഏറെ സൗകര്യമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: