കൊല്ലം: കളക്ടറേറ്റിലെ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്കുണ്ടെന്ന സ്ഥീരീകരണത്തിലേക്ക് പോലീസ്. കേരളത്തില്‍ അടുത്തകാലത്ത് വളര്‍ന്നുവന്ന ഒരു സംഘടനയുടെ സഹായത്തോടെയാണ് കളക്ടറേറ്റില്‍ തീവ്രവാദികള്‍ ബോംബ് സ്ഫോടനം നടത്തിയെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നതായാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ആരെയും ഇതുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല.
സ്ഫോടനത്തിന്റെ ഉദ്ദേശ്യം എന്താണെന്നതില്‍ വ്യക്തതയില്ലാത്തത് പോലീസിനെ ആശയകുഴപ്പത്തിലാക്കുന്നു. ബോംബ് നിര്‍മ്മാണ രീതിയാണ് സംഭവത്തിന് പിന്നില്‍ തീവ്രവാദഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. തീവ്രവാദികളുമായി ബന്ധമുള്ള ഏതെങ്കിലും സംഘടനകളാണോ സംഭവത്തിന് പിന്നില്‍ എന്ന അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകളുടെ ആയുധപരിശീലനം നടക്കുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ ഉണ്ടായിരുന്നു.
കൊടുംഭീകരനായ പറവൈ ബാദുഷ പിടിയിലായതും ഈ മേഖലയില്‍ നിന്നാണ്. അതേസമയം ജില്ലയിലെ കോളനികള്‍ കേന്ദ്രീകരിച്ച് തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തനം ശക്തമാകുന്നതും അന്വേഷണസംഘം ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ട്. അടുത്തിടെ പുത്തൂര്‍ മാവടിയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൂട്ടര് സംശയിക്കപ്പെടുന്നത്. ജില്ലയിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യവും അന്വേഷണവിധേയമാക്കുന്നുണ്ട്.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സംഭവമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ അടുത്തകാലത്ത് ഉണ്ടായ ഒരു സംഘടനയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ രഹസ്യമായി വളര്‍ന്നുവരുന്ന ഈ സംഘടനയുടെ നേതാക്കളിലേക്ക് അന്വേഷണം നീങ്ങുകയാണ്.
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം കേരളത്തില്‍ കര്ശനസുരക്ഷയൊരുക്കണമെന്ന് അഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആഭ്യന്തര സുരക്ഷാ ചുമതലയുള്ള ഐജി ബല്‍റാം ഉപാദ്ധ്യായ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. അതേസമയം സംഭവത്തെ വിലകുറച്ച് കാണേണ്ടതില്ലെന്ന നിഗമനത്തിലാണ് എന്‍ഐഎ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്. കേരളാ പോലീസിനാണ് അന്വേഷണ ചുമതലയെങ്കിലും എന്‍ഐഎ സംഘവും രഹസ്യമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: