കോഴിക്കോട്: നഗരത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഉടന്‍ നടത്തേണ്ടതുണ്ടെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നലെ നടന്ന കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ നമ്പിടി നാരായണന് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. മീഞ്ചന്ത വിഎച്ച് എസ് എസിന്റെ കെട്ടിടങ്ങള്‍ അതീവ അപകടകരമായ അവസ്ഥയിലാണെന്നും കഴിഞ്ഞ ദിവസം രാത്രി കെട്ടിടത്തിന്റെ പാരപ്പറ്റ് ഇടിഞ്ഞുവീണെന്നും നമ്പിടി നാരായണന് പറഞ്ഞു. ഇത്തവണ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടന്നിട്ടില്ലെന്നും സ്കൂള്‍ കെട്ടിടത്തിന്റെ പകുതി ഭാഗവും ശോചനീയാവസ്ഥയിലാണെന്നും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം. രാധാകൃഷ്ണന് പറഞ്ഞു. കോടികള്‍ ഉണ്ടായാലേ സ്കൂളിന്റെ സ്ഥിതി നേരെയാക്കാന്‍ പറ്റൂ. എം.എല്‍.എ എം,കെ. മുനീറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാവരുടെയും സഹകരണത്തോടെ പരിഹാരമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു. 206 അജണ്ടകളാണ് ഇന്നലെ നടന്ന യോഗത്തില്‍ അവതരിപ്പിച്ചത്. കല്ലുത്താന്‍കടവ് ചേരി നിര്മ്മാ ര്‍ജന പദ്ധതിയുടെ ഭാഗമായുള്ള കല്ലുത്താന്‍കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി കൗണ്‍സിലില്‍ സമര്‍പ്പിച്ച കത്ത് വിശദമായ ചര്‍ച്ചക്ക് വേണ്ടി മാറ്റിവെച്ചു. ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ പുനര്‍ രൂപീകരണം സംബന്ധിച്ച അജണ്ട യോഗത്തില്‍ ഏറെ വിവാദമുണ്ടാക്കി. മേയറും സെക്രട്ടറിയും അടക്കം എട്ടംഗങ്ങളുള്ള കമ്മിറ്റി പൂര്‍ണ്ണമായും സിപിഎംവല്ക്കരിച്ചിരിക്കുകയാണെന്ന് ബിജെപി, യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷം രണ്ടുപേരെ കമ്മിറ്റിയിലുള്പ്പെടുത്താമെന്ന് വികസനകാര്യ കമ്മിറ്റി ചെയര്മാന് സി.പി. രാജന് അംഗീകരിച്ചു.
ഇഎംഎസ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകളുടെലലോണ് ഇനത്തില്‍ ബേപ്പൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരു കോടി രൂപ മറ്റു പ്രൊജക്ടുകളില്‍ നിന്നും പണം വക മാറ്റി തിരിച്ചടക്കാനുള്ള മേയറുടെ നടപടി അംഗീകരിക്കുന്ന അജണ്ടയില്‍ കൗണ്‍സിലര്‍ എന്‍. സതീഷ് കുമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. 2015-16 വാര്‍ഷിക പദ്ധതിയില്‍ നടപ്പാക്കാന്‍ സാധ്യതയില്ലാത്ത പ്രൊജക്ടുകള്‍ ദാരിദ്ര്യ ലഘൂകരണ വര്‍ക്കിംഗ് കമ്മിറ്റിയിലെ പ്രൊജക്ടുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് സഹകരണ ബാങ്കിലെ കടം തീര്‍ക്കുന്നതെന്നും നഗരത്തിലെ പാവപ്പെട്ട വിധവകള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും ലഭിക്കേണ്ട പണം ഇങ്ങനെ വകമാറ്റുന്നത് ശരിയല്ലെന്നും സതീഷ്കുമാര്‍ പറഞ്ഞു. എന്നാല്‍ ഗുണഭോക്താക്കള്‍ തുക അടക്കാറില്ലെന്നും ക്ഷേമ കാര്യ സ്ഥിരം സമിതി അനുവാദം നല്കി യോഗത്തിലേക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണെന്നും എം. രാധാകൃഷ്ണന് പറഞ്ഞു. വിധവകളുടെ മക്കള്‍ക്ക് വിവാഹാവശ്യത്തിനുള്ള സാമ്പത്തിക സഹായം വളരെ വൈകിയാണ് ലഭിക്കുന്നതെന്നും കൗണ്‍സിലര്‍ തോമസ് മാത്യു യോഗത്തില്‍ പരാതി ഉന്നയിച്ചു. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് കാരണമാണ് എന്ന് മേയര്‍ മറുപടി നല്കി.
മലാപ്പറമ്പ് സിവില്‍ ജിയുപിസ്കൂളിന്റെ സ്ഥലം സ്കില്‍ ഡവലപ്മെന്റിന് കൊടുത്തത് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.സി. ശോഭിതയും നല്ലളം മേഖലയിലെ ഹെല്‍ത്ത് സെന്ററില്‍ പ്രസവാവധിക്കു പോയ ഡോക്ടര്‍ക്ക് പകരം അടിയന്തരമായി നിയമനം നടത്തണമെന്നും എം. മൊയ്തീനും, റോഡുകളിലെ കയ്യേറ്റം തടഞ്ഞ് ഗതാഗതം സുഗമമാക്കണമെന്ന് പേരോത്ത് പ്രകാശനും , കടല്‍ക്ഷോഭം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കണമെന്ന് രഹിയയും, പാവങ്ങാട് സംസ്ഥാന പാതയില്‍ ഡ്രെയിനേജ് സ്ഥാപിക്കണമെന്ന് എം. രാധാകൃഷ്ണനും ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു.
കേസുകളിലെ പരാജയം ഓഫീസിലെ വീഴ്ചയെന്ന് കൗണ്‍സില്‍ യോഗം
കോഴിക്കോട്: സുപ്രധാന കേസുകളില്‍ കോര്പ്പറേഷന് പരാജയപ്പെടാന്‍ ഇടയാകുന്നത് വിവിധ സെക്ഷനുകളില്‍ നിന്ന് ആവശ്യമായ രേഖകള്‍ നല്കാത്തതുകൊണ്ടാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശനം. പന്നിയങ്കര നീലച്ചിറയുടെ കൈവശാവകാശ തര്‍ക്കത്തില്‍ ഹൈക്കോടതിയില്‍ കോര്‍പ്പറേഷന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ കെ.എസ്. രാജഗോപാലന്‍ നല്കിയ നിയമോപദേശ പ്രകാരം ഹൈക്കോടതി അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള അനുമതി സംബന്ധിച്ച ചര്‍ച്ചയിലാണ് കക്ഷി ഭേദമന്യേ അംഗങ്ങള്‍ വിമര്‍ശനമുന്നയിച്ചത്. പല കേസുകളിലും കോര്‍പ്പറേഷനെ പ്രതിനിധീകരിക്കാത്തതുകൊണ്ട് ഏകപക്ഷീയമായി വിധിയുണ്ടാകുന്നു, അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ രേഖകള്‍ കൃത്യമായി നല്കുന്നതില് വീഴ്ചവരുത്തുന്നു. ഇത് പരിഹരിക്കുന്നതിന് ലോ ഓഫീസറെ നിശ്ചയിക്കുന്നത് ആലോചിക്കാവുന്നതാണെന്ന് മേയര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: