കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നു ശേഖരണവും, വിതരണവും നടത്തുന്ന ഫാര്‍മസിസ്റ്റ്-സ്റ്റോര്കീപ്പര്മാരുടെ ഒഴിവുകള്‍ നികത്തിയില്ല. ആരോഗ്യവകുപ്പില്‍ ആകെയുള്ള 110 സ്റ്റോര്‍കീപ്പര്‍ തസ്തികകളില്‍ 70 എണ്ണവും മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഫാര്‍മസിസ്റ്റ് ഗ്രേഡ്-1 തസ്തികയില്‍പ്പെട്ടവര്‍ക്ക് പ്രമോഷന് നല്‍കിയാണ് ഈ തസ്തികയില്‍ നിയമനം നടത്തേണ്ടത്. താലൂക്ക് ആശുപത്രികള്‍ തുടങ്ങി മുകളിലേക്കുള്ള ആശുപത്രികളില്‍ മരുന്നുകള്‍ ശേഖരിക്കുന്നതിന് സ്റ്റോര്കീപ്പര്മാരില്ലാത്തതിനാല് താമസം നേരിടുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് മരുന്നു ലഭിക്കുന്നതിന് ഇതുമൂലം തടസ്സം നേരിടുകയാണ്.
ജില്ലയില്‍ കുതിരവട്ടം മാനസിക രോഗാശുപത്രി, ഡര്‍മറ്റോളജി ആശുപത്രി, കോട്ടപ്പറമ്പ് ആശുപത്രി, വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലാണ് സ്റ്റോര്കീപ്പര്മാരില്ലാത്തത്.
യഥാസമയം പ്രമോഷന് നടത്താത്തിനാല്‍ നിരവധി ജീവനക്കാര്‍ പ്രമോഷന് ലഭിക്കാതെ സര്‍വീസില്‍ നിന്നും വിരമിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. എത്രയും വേഗം പ്രമോഷന് നിയമനം നടത്തി പാവപ്പെട്ട രോഗികള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കണം. പുതിയ സര്‍ക്കാര്‍ ഇക്കാര്യത്തിലെ കാലതാമസം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കേരള ഗവ. ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. എം.കെ പ്രേമാനന്ദന്, എം. സുഗതന്, പി. മുരളിമോഹന്, ടി.കെ. ജയരാജന് കെ. രൂപേഷ്, പി, വി. ജയലക്ഷ്മി സുരേഷ്, ബാബു കുന്നത്ത്, എം. വി. മണികണ്ഠന്, പ്രബീഷ്കുമാര്‍, എ.ജെ. ബേബി, ആദര്‍ശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: