കോഴിക്കോട്: തീവണ്ടിയില്‍ യാത്ര ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്ന യുവാവ് പോലീസ് പിടിയില്‍. താനൂര്‍ പാലക്കാപറമ്പില്‍ മച്ചലി അബ്ദുള്‍ മജീദ് (26) ആണ് പോലീസ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ് ഫോമില്‍ പട്രോളിംഗ് നടത്തുകയായിരുന്ന റെയില്‍വേ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പോലീസിനെ കണ്ട് ഭയന്നോടിയ പ്രതിയെ പിന്തുടര്ന്ന് പിടികൂടി പരിശോധിച്ചപ്പോള്‍ അരയില്‍ തിരുകിവെച്ച നിലയില്‍ പേഴ്സ് കണ്ടെത്തി. പേഴ്സ് തുറന്ന് പരിശോധിച്ചപ്പോള്‍ മഹാരാഷ്ട്ര സ്വദേശിയായ സന്തോഷ് ബിമറോയുടെ തിരിച്ചറില്‍ കാര്‍ഡ് കണ്ടെടുത്തു. തുടര്‍ന്ന് പോലീസ് സന്തോഷ് ബിമറോയുമായി ബന്ധപ്പെട്ടു. മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ്സിലെ യാത്രക്കിടെയാണ് പേഴ്സ് കവര്‍ന്നതെന്നും പേഴ്സില്‍ 10,000 രൂപയുണ്ടായിരുന്നതായും സന്തോഷ് ബിമറോ പോലീസിനോട് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ പരാതിപ്പെടാത്തതിനാലാണ് ഇവരുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്യുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
റെയില്‍വേ പോലീസ് എസ്.ഐ ബി.കെ. ബിജു, എസ്.ഐ. സതീഷ് കുമാര്‍, എന്‍.കെ. മണി, ജയചന്ദ്രന് (ആര്‍പിഎഫ്) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: