ബാലുശ്ശേരി: കാലപഴക്കം കൊണ്ട് അപകടാവസ്ഥയിലായ തൃക്കുറ്റിശ്ശേരി വയല്പീടികപാലം പുതുക്കിപണിയണമെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് സ്ഥലം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ പുരുഷന്കടലുണ്ടിയെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥസംഘത്തിന്റെ മുന്നിലും പ്രദേശവാസികളുടെ പ്രതിഷേധം ഇരമ്പി. രണ്ടു ദിവസമായി വാഹനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍.
ഭാരം കയറ്റിയ വലിയ വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോള്‍ ഭിത്തിയിലെ കല്ലുകള്‍ ഇളകിവീഴുന്നത് പതിവായിരുന്നു. ഇത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.
ടൂറിസ്റ്റ് കേന്ദ്രങ്ങളായ പെരുവണ്ണാംമൂഴി, കക്കയം എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന പാലമാണ് തീര്‍ത്തും അവഗണനയില്‍ കഴിയുന്നത്. കാലവര്‍ഷത്തില്‍ തോട് നിറഞ്ഞ് ഒഴുകുമ്പോള്‍ ഭിത്തിയില്‍ ഇളകിയ കല്ലുകള്‍ കൂടി ഒലിച്ചുപോകാന്‍ സാധ്യത കൂടുതലാണ്.
ഈ അപകടാവസ്ഥ മുന്നില്‍ കണ്ട് നാട്ടുകാര്‍ ആദ്യഘട്ടപ്രക്ഷോഭം നടത്തിയതിനെതുടര്‍ന്ന് പൊതുമരാമത്ത് അധികൃതര്‍ ആറുമാസംമുമ്പ് ടാര്‍വീപ്പയും പാലം അപകടാവസ്ഥയിലാണെന്ന ബോര്‍ഡും സ്ഥാപിച്ചിരുന്നു. ടൂറിസം കോറിഡോര്‍ പദ്ധതിക്കായി ലക്ഷങ്ങള്‍ നീക്കിവെച്ചിട്ടും ഇതില്‍ ഉള്‍പ്പെട്ട പാലം പുതുക്കിപണിയാന്‍ ഫണ്ട് വകയിരുത്തിയില്ലെന്നതാണ് ഏറെ രസകരം. ബാലുശ്ശേരി- കൂരാച്ചുണ്ട് റോഡ് വീതികൂട്ടിയിട്ടും പാലം പുതുക്കിപണിയാത്തതാണ് നാട്ടുകാരെ ഏറെ ക്ഷുഭിതരാക്കിയത്. കഴിഞ്ഞ ദിവസം ഈ വഴിക്കുള്ള വാഹന ഗതാഗതം അധികൃതര്‍ നിരോധിച്ചതോടെ പ്രദേശം ഒറ്റപ്പെട്ട നിലയിലായിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ കൂടുതല്‍ ദൂരം സഞ്ചരിച്ച് ഭീമമായ യാത്രാകൂലി നല്‍കിയാണ് ബാലുശ്ശേരി ടൗണിലെത്തുന്നത്.
ഓരോ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും പാലം പുതുക്കിപണിയുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം നല്‍കുമെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാലം കടക്കുവോളും നാരായണ പിന്നെ കൂരായണ എന്ന ചൊല്ലുപോലെയാണ് പാലത്തിന്റെ അവസ്ഥ. ബാലുശ്ശേരി റസ്റ്റ് ഹൗസില്‍ എംഎല്‍എ യുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരും നാട്ടുകാരുമായും നടത്തിയ ചര്‍ച്ചയില്‍ പാലത്തിലൂടെയുള്ള ഗതാഗതത്തിന് താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: