കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളത്തെ മില്‍മ ഡയറി പ്ലാന്റ് ആസ്ഥാനത്ത് വന്‍ അഗ്നിബാധയുണ്ടായത് പരിഭ്രാന്തി പരത്തി. മില്‍മയുടെ വിറ്റുവരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പന്ത്രണ്ട് ലക്ഷം രൂപ വീതം വിലവരുന്ന അഞ്ച് സര്‍വ്വറുകളും, പന്ത്രണ്ട് അനുബന്ധ കംമ്പ്യൂട്ടറുകളുമുള്പ്പെടെയുള്ളവയെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി മില്‍മ മാനേജ്മെന്റ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ആറരയോടെയാണ് കാന്റീനും ഓഫീസ് മുറികളുമുള്ള കെട്ടിടത്തിലെ ഒന്നാംനിലയിലെ മുറിയില്‍ തീപ്പിടിത്തമുണ്ടായത്. സര്‍വ്വറുകള്‍ സൂക്ഷിച്ച മുറിയിലെ സ്റ്റെബിലൈസറില്‍ നിന്നും തീ പടര്‍ന്ന് പിടിക്കുകയായിരുന്നെന്നാണ് കരുതുന്നത്. സര്‍വ്വറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും പുറമെ ബിഎസ്എന്‍എല്‍ ഇപിബിഎക്സ് യന്ത്രം, മൂന്ന് റൂട്ടറുകള്‍, നാല് സ്വിച്ചിംഗ് ബോര്‍ഡുകള്‍, രണ്ട് പ്രിന്ററുകള്‍, ട്യൂബ് ലൈറ്റുകള്‍, മേശ, കസേരകള്‍, ഫയലുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവ അഗ്നിയ്ക്കിരയായി. തീപിടിച്ച വിവരമറിഞ്ഞ് വെള്ളിമാട്കുന്ന് ഫയര്‍സ്റ്റേഷനില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും തീ ആളിപ്പടര്‍ന്ന് കെട്ടിടം കറുത്ത പുകയില്‍ മുങ്ങിയിരുന്നു. വെള്ളം ഉപയോഗിച്ച് തീയണച്ചാല്‍ സര്വ്വുകളിലെ ശേഖരം നശിക്കുന്നതുമുള്പ്പെടെയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിലിക്കണൈസ്ഡ് സോഡിയം ബൈക്കാര്‍ബണൈറ്റ് ഉള്‍പ്പെട്ട ഡ്രൈ പൗഡര്‍, എക്സ്റ്റിംഗ്വിഷര്‍ എന്നിവ ഉപയോഗിച്ചാണ് തീയണച്ചത്. പുകയില്‍ മുങ്ങിയ മുറിയിലേക്ക് ഓക്സിജന്‍ ഉള്‍പ്പെട്ട ബ്രീത്തിങ് അപ്പാരറ്റസ് ധരിച്ചാണ് അഗ്നിശമന സേനാംഗങ്ങള്‍ കയറിയത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. മില്‍മ ഡയറി പ്ലാന്റിനുള്ളില്‍ സ്മോക്ക് ഡിറ്റക്ടര്‍, അലാറം, തുടങ്ങി അഗ്നിബാധയ്ക്കെതിരായ പ്രതിരോധ മാര്ഗങ്ങളൊന്നുമില്ലായിരുന്നെന്ന് സ്ഥലം സന്ദര്‍ശിച്ച അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍ അറിയിച്ചു.
വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജ്, ലീഡിംഗ് ഫയര്മാന് ഇ.സി. നന്ദകുമാര്‍, ഫയര്മാന്മാരായ മനു അഗസ്റ്റിന്, മുകേഷ്, അബ്ദുള്‍ ഷുക്കൂര്‍, വിപിന്‍, ഷൈബിന്, ഹോംഗാര്‍ഡ് ബാലകൃഷ്ണന്, കുട്ടപ്പന്, ഡ്രൈവര്‍മാരായ അബ്ദുള്‍ സലീം, പി. ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് തീയണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: