കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ വീട് ആക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് നീക്കം. നിരവധി ക്രിമിനല്‍ കേസിലെ പ്രതി ഇരുട്ട് ഗിരീഷിനെയാണ് ഇരവിപുരം പോലീസ് സംരക്ഷിക്കുന്നത്. പ്രതിയെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19ന് ഉച്ചയോടെ ആക്കാവിള സതീക്കിന്റെ ഇരവിപുരത്തെ വീടിന് നേരെ ഗീരിഷും സംഘവും ആക്രമണം നടത്തുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കേയായിരുന്നു ആക്രമണം.
ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. സതീക്കിന് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തത് അല്ലാതെ പ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. പ്രതി പോലീസ് ഒത്താശയോടെ പ്രദേശത്ത് തന്നെയുണ്ട്. എംഎല്‍എയുടെ ഭരണസ്വാധീനത്തില്‍ പോലീസ് പ്രതിയായ ഇരിട്ടു ഗിരീഷിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.
പ്രതിയെ പിടികൂടാത്ത പോലീസ് നിലപാട് പ്രതിഷേധാര്‍ഹമാണ്. പഴയ കാലമല്ല ഇതെന്ന് ഓര്‍ക്കാന്‍ പോലീസ് തയാറാകണം. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയുടെ വീടാക്രമിച്ച കേസിലെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടുമായി പോലീസ് മുന്നോട്ടുപോയാല്‍ സ്റ്റേഷന് മുന്നില്‍ വന്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി ഇരവിപുരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീവിലാസം മനോജ് പറഞ്ഞു. ജനറല്‍ സെക്രട്ടറിമാരായ തെക്കടം ഹരീഷ്, അജയകുമാര്‍, ബേബി ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: