കൊല്ലം: പൊതുറോഡുകള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലമല്ലെന്നും ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ വ്യാപകമായി തെറ്റിദ്ധാരണയുണ്ടെന്നും മന്ത്രി മെഴ്സിക്കുട്ടിയമ്മ. പി.കെ.തമ്പി അനുസ്മരണ’ഭാഗമായി കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച അഷ്ടമുടിക്കായല്‍ സംബന്ധിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതുനിരത്തില്‍ ഉപേക്ഷിക്കുന്ന മലയാളികളുടെ സംസ്കാരത്തിന് മാറ്റമുണ്ടായെ തീരു. ഉറവിട മാലിന്യസംസ്കരണം ശീലമാക്കണം. പ്ലാസ്റ്റിക് എവിടെ കളഞ്ഞാലും ഒരിക്കലും അഴുകുന്നതല്ല. ഇത് കാരണം കൊടുകുകള്‍ പെറ്റുപെരുകുകയും കൊണ്ടിട്ട മനുഷ്യര്‍ക്ക് തന്നെ രോഗങ്ങള്‍ വരികയും ചെയ്യും. പ്രാദേശിക ബയോഗ്യാസ് പ്ലാന്റുകളിള് സ്ഥാപിക്കുന്നത് വഴി ശുചിത്വമുള്ള നാടും വീടും ഉറപ്പിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഷ്ടമുടിക്കായലിന്റെ മാലിന്യമുക്തിക്കായി കോര്പ്പറേഷന് പ്രതിജ്ഞാബദ്ധമാണെന്ന് മേയര്‍ രാജേന്ദ്രബാബു പറഞ്ഞു. കൂടടായ പ്രവര്‍ത്തനത്തിലൂടെ അഷ്ടമുടിക്കായലിനെ സംരക്ഷിക്കാനും പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്നും ആധുനിക അറവുശാല ഉടന്‍ സ്ഥാപിക്കുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. എസ്.ജയമോഹന്, ഉണ്ണികൃഷ്ണന്, പ്രസാദ് എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടരി ഡി.ജയകൃഷ്ണന് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രദീപ്ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: